AI Image
ഭര്‍ത്താവ് രണ്ടാം വിവാഹം ചെയ്തെന്ന് കാണിച്ച് വിവാഹ മോചനം തേടിയ യുവതിക്കെതിരെ ഭര്‍ത്താവിന്‍റെ ഹര്‍ജി. ഭാര്യ തെളിവായി ഹാജരാക്കിയ ഫോട്ടോയിലുള്ളത് സ്വന്തം സഹോദരിയാണെന്നും ആരോപണങ്ങള്‍ കളവാണെന്നുമാണ് ഭര്‍ത്താവിന്‍റെ വാദം. ഭാര്യയ്ക്ക് വിവാഹമോചനം നല്‍കിയ ഗ്വാളിയര്‍ കുടുംബം കോടതി വിധിക്കെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീല്‍ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോർ ബെഞ്ചിന്‍റെ പരിഗണനയിലാണ്.
1998 ലാണ് ഗ്വാളിയാറില്‍ നിന്നുളള സ്ത്രീ മാര്‍ക്കറ്റിങ് കമ്പനി ജീവനക്കാരനെ വിവാഹം ചെയ്യുന്നത്. ഭര്‍ത്താവ് ഇടയ്ക്കിടെ വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നത് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കത്തിന് കാരണമായി. 2015 മുതല്‍ ഇരുവരും മാറി താമസിക്കുകയായിരുന്നു. വിവാഹ മോചനത്തിന് യുവതി തയ്യാറായെങ്കിലും ഭര്‍ത്താവ് ഇതിനെ അനുകൂലിച്ചില്ല. പിന്നാലെ 2021 ല്‍ ഭര്‍ത്താവ് രണ്ടാം വിവാഹം ചെയ്തെന്ന് കാണിച്ച് യുവതി ഗ്വാളിയര്‍ കുടുംബം കോടതിയില്‍ വിവാഹമോചന കേസ് ഫയല്‍ ചെയ്യുകയും അനുകൂല വിധി സമ്പാദിക്കുകയുമായിരുന്നു.
ഭര്‍ത്താവ് സഹോദരിയോടൊപ്പവും മറ്റു ബന്ധുക്കള്‍ക്കും ഒപ്പം നില്‍ക്കുന്ന ഫോട്ടോയാണ് സ്ത്രീ തെളിവായി ഹാജരാക്കിയത്. ഫോട്ടോയിൽ ഭർത്താവിന്റെ അരികിൽ കാണുന്ന സ്ത്രീ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയാണെന്നും അവര്‍ അവകാശപ്പെട്ടു. ഈ തെളിവ് അടിസ്ഥാനമാക്കിയാണ് കുടുംബ കോടതി വിവാഹ മോചനം അനുവദിച്ചത്. ഭര്‍ത്താവിന്‍റെ വാദം കേള്‍ക്കാതെയായിരുന്നു കോടതിയുടെ നടപടി.
ഏപ്രിൽ ആദ്യവാരമാണ് ഭർത്താവ് വിവാഹമോചന വിധിയെക്കുറിച്ച് അറിയുന്നത്. കോടതി രേഖകൾ പരിശോധിച്ച ഭര്‍ത്താവ് ഞെട്ടി, തെളിവായി ഉപയോഗിച്ചിരുന്ന ഫോട്ടോയിലുള്ള സ്ത്രീ അദ്ദേഹത്തിന്‍റെ സഹോദരിയായിരുന്നു. ഇതോടെയാണ് വിധി ചോദ്യം ചെയ്ത് ഭര്‍ത്താവ് ഹൈക്കോടതിയിലേക്ക് എത്തിയത്. ഭാര്യ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്നുമാണ് ഭര്‍ത്താവിന്‍റെ ആരോപണം. അതിനാല്‍ വിവാഹ മോചന ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.