culcutta-hc-pocso

സ്ത്രീയുടെ മാറിടത്തില്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുന്നത് ഗുരുതരമായ ലൈംഗിക അതിക്രമമാണെന്നും എന്നാല്‍ ബലാല്‍സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്നും കല്‍ക്കട്ട ഹൈക്കോടതി. വിചാരണക്കോടതി വിധിക്കെതിരെ പോക്സോ കേസ് പ്രതി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവേയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

പോക്സോ കേസിലെ പ്രതി ഗുരുതരമായ ലൈംഗിക അതിക്രമം നടത്തിയെന്നും, ബലാല്‍സംഗത്തിന് ശ്രമിച്ചുവെന്നും തെളിഞ്ഞെന്ന് ചൂണ്ടിക്കാട്ടി 12 വര്‍ഷത്തെ കഠിനതടവാണ് വിചാരണക്കോടതി വിധിച്ചത്. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് അരിജിത് ബാനര്‍ജി, ജസ്റ്റിസ് ബിശ്വരൂപ് ചൗധരി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. കേസ് വിശദമായി പരിശോധിച്ചപ്പോള്‍ ലൈംഗിവേഴ്ച നടന്നതായോ, ലൈംഗിക വേഴ്ചയ്ക്ക് പ്രതി ശ്രമിച്ചതായോ കണ്ടെത്താനായില്ലെന്നും ബെഞ്ച് വ്യക്തമാക്കി. 

മദ്യലഹരിയില്‍ പെണ്‍കുട്ടിയുടെ മാറിടത്തില്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചതേയുള്ളൂവെന്നും ബലാല്‍സംഗം ചെയ്തിട്ടില്ലെന്നും ശിക്ഷ റദ്ദാക്കണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം. വിശദമായ പരിശോധനയില്‍ ബലാല്‍സംഗശ്രമം നടന്നതായി തെളിഞ്ഞിട്ടില്ലെന്നും എന്നാല്‍ പോക്സോ ആക്ട് 2012 ലെ പത്താം വകുപ്പ് അനുസരിച്ച് ഗുരുതരമായ ലൈംഗിക അതിക്രമമാണ് നടന്നതെന്നും കോടതി വിലയിരുത്തി. ഗുരുതരമായ ലൈംഗിക അതിക്രമം നടത്തിയ കേസുകളില്‍ പരമാവധി ശിക്ഷ അഞ്ച് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെയോ പാടുള്ളൂവെന്നും ബലാല്‍സംഗ ശ്രമം നടന്നതായി തെളിഞ്ഞാല്‍ 12 വര്‍ഷം ശിക്ഷിക്കാമെന്നും കോടതി വ്യക്തമാക്കി. ഈ കേസില്‍  പ്രതി 28 മാസം ജയില്‍ശിക്ഷ അനുഭവിച്ചു കഴിഞ്ഞുവെന്നും കോടതി ചൂണ്ടിക്കാട്ടി. 

ENGLISH SUMMARY:

The Calcutta High Court ruled that an attempt to grab a woman's breast is a serious sexual offense but not considered rape. The court made this observation while hearing an appeal in a POCSO case, where the trial court had sentenced the defendant to 12 years of rigorous imprisonment.