വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവതിയുടെ വയറ്റിൽനിന്ന് ഡോക്ടർമാർ പുറത്തെടുത്തത് 14 പേനകളും അഞ്ച് സ്പൂണുകളും ഒരു മെഴുകുതിരിയും. ആന്ധ്രപ്രദേശിലെ പാലനാട് ജില്ലയിലാണ് സംഭവം. 33കാരിയുടെ വയറ്റിൽനിന്നാണ് ഇരുപതോളം വസ്തുക്കൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. 

അസഹ്യമായ വയറുവേദന പ്രകടിപ്പിച്ചതിനെ തുടർന്നാണ് കുടുംബം യുവതിയെ ആശുപത്രിയിലെത്തിച്ചത്. ഡോക്ടർമാർ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇത്രയധികം വസ്തുക്കൾ യുവതിയുടെ ഉള്ളിലുണ്ടെന്ന് കണ്ടെത്തിയത്. പിന്നീട്, ലാപറോസ്കോപിക് ശസ്ത്രക്രിയയിലൂടെ വയറിന്റെ ഒരു ഭാഗത്ത് ചെറിയ ദ്വാരമുണ്ടാക്കി വസ്തുക്കൾ പുറത്തെടുത്തു. 

നീക്കം ചെയ്ത 14 പേനകളിൽ ഒന്ന് മൂടിയില്ലാത്ത നിലയിലായിരുന്നു. ഈ പേനയുടെ അറ്റം വയറിനുള്ളിൽ തുളച്ചുകയറിയായിരിക്കും യുവതിക്ക് വേദന അനുഭവപ്പെതെനന്നാണ് നിഗമനം. മാതാശ്രീ ആശുപത്രിയിലെ ശസ്ത്രക്രിയ വിദഗ്ധൻ പി. രാമചന്ദ്ര റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. അതേസമയം ഇത്രയധികം വസ്തുക്കൾ യുവതി എങ്ങനെയാണ് വിഴുങ്ങിയതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മാനസികാരോഗ്യ പ്രശ്നങ്ങളുള്ള ആളാണ് യുവതിയെന്നാണ് കുടുംബം പറയുന്നത്. 

പെത്‌ലൂരിവാരിപാലേം സ്വദേശിനിയായ യുവതിക്ക് കഴിഞ്ഞ 10 വർഷമായി മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പിതാവ് പറയുന്നു. ഭക്ഷണയോഗ്യമല്ലാത്ത സാധനങ്ങൾ സ്വയം കഴിച്ചതാണെങ്കിൽ അതിന് പിന്നിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ആകാനാണ് സാധ്യതയെന്ന് ഡോക്ടർമാർ സംശയിക്കുന്നു. വൈദ്യശാസ്ത്രത്തിൽ പിക്ക സിൻഡ്രോം എന്ന രോഗാവസ്ഥയാണിത്. ഭക്ഷണമായി കണക്കാക്കാത്തതും യാതൊരുവിധ പോഷകഗുണവുമില്ലാത്തതുമായ സാധനങ്ങൾ കഴിക്കാൻ തോന്നുന്ന അവസ്ഥയാണിത്. 

ENGLISH SUMMARY:

A woman was rushed to the hospital due to severe stomach pain, where doctors discovered and removed 14 pens, five spoons, and a candle from her stomach. This unusual medical case, believed to be related to Pica syndrome, highlights potential mental health challenges.