ജമ്മു കശ്മീരിലെ ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർപോർട്ട് ടെർമിനലിന് സമീപം പാർക്ക് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനം വിഷ്വൽ ഡോക്കിങ് ഗൈഡൻസ് സിസ്റ്റത്തിന്റെ പോസ്റ്റിലിടിച്ച് അപകടം. നവി മുംബൈയിൽ നിന്ന് ശ്രീനഗറിലെത്തിയ 6E 225 നമ്പർ വിമാനമാണ് വെള്ളിയാഴ്ച ലാൻഡിങ്ങിന് ശേഷം പാർക്കിങ് മേഖലയിലേക്ക് മാറ്റുന്നതിനിടെ പോസ്റ്റിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും, യാത്രക്കാരും ജീവനക്കാരും പരിക്കേൽക്കാതെ സുരക്ഷിതരായി രക്ഷപ്പെട്ടു. സംഭവം വിമാനത്താവളത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയും ജീവനക്കാരെയും മാന്യുവൽ ഗോവണി ഉപയോഗിച്ച് സുരക്ഷിതമായി പുറത്തെത്തിച്ചതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പ്രസ്താവനയിലൂടെ വ്യക്തമാക്കി. പാർക്കിങ് സമയത്ത് വിമാനത്തിന്റെ വേഗത കൃത്യമായി കുറയ്ക്കാൻ കഴിയാതിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പുറത്തുവന്ന സൂചന. എന്നാൽ അപകടത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങളെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും ഏജൻസികൾ അന്വേഷണം നടത്തുമെന്നും, അന്വേഷണം പൂർത്തിയാകാതെ നിഗമനങ്ങളിൽ എത്താൻ കഴിയില്ലെന്നും എയർപോർട്ട് അതോറിറ്റി കൂട്ടിച്ചേർത്തു.
സമീപകാലത്തായി ഇന്ത്യൻ വ്യോമയാന മേഖലയിൽ സുരക്ഷാ വീഴ്ചകളും മറ്റ് സാങ്കേതിക തടസ്സങ്ങളും വർദ്ധിച്ചു വരുന്നതിനിടെയാണ് പുതിയ സംഭവം നടന്നത്. ജീവനക്കാരുടെ സമയക്രമത്തിലെ പ്രശ്നങ്ങൾ, ഡ്രഗ് ടെസ്റ്റുകളിൽ പൈലറ്റുമാർ പരാജയപ്പെടുന്നത് ഉൾപ്പെടെയുള്ള വീഴ്ചകൾ തുടങ്ങിയവ വ്യോമയാന മന്ത്രാലയത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. ശ്രീനഗർ വിമാനത്താവളത്തിലെ അപകടവുമായി ബന്ധപ്പെട്ട് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.