Image: X, Manorama
105കാരനായ കൊലക്കേസ് പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കി സുപ്രീംകോടതി. പ്രായത്തിന്റെയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെയും അടിസ്ഥാനത്തിലാണ് കൊലക്കേസ് പ്രതി റസിക് ചന്ദ്ര മോണ്ഡലിന് സുപ്രീം കോടതി മോചനം അനുവദിച്ചത്. ശേഷിക്കുന്ന ജീവപര്യന്തം തടവുശിക്ഷ പൂര്‍ണമായും ഒഴിവാക്കുകയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 100 വയസ് പിന്നിട്ടിട്ടും കേസിൽ നിയമപരമായ കാര്യങ്ങൾ കൃത്യമായി ശ്രദ്ധിക്കാൻ മോണ്ഡല്‍ പ്രാപ്തനായിരുന്നു എന്നത് ബെഞ്ചിനെ അമ്പരപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
Also Read: ഇത്രയും വൃത്തിഹീനം? ഉദ്യോഗസ്ഥരോട് ചോദ്യം; സര്‍ക്കാര്‍ ഓഫീസിലെ ശുചിമുറി വൃത്തിയാക്കി മന്ത്രി
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. തടവുശിക്ഷ പൂര്‍ണമായി കഴിഞ്ഞിട്ടില്ലെങ്കിലും ഇനി ജയിലിലേക്ക് തിരികെ പോവേണ്ടെന്നാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. 1920-ൽ പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയില്‍ ജനിച്ച റസിക് ചന്ദ്ര മോണ്ഡൽ 1988ലാണ് കൊലക്കേസില്‍ പ്രതിയാകുന്നത്. സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരൻ സുരേഷ് മോണ്ഡലിനെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ പ്രതിയായത്.
Also Read: തലവെട്ടി കിടപ്പറയില്‍ കുഴിച്ചിട്ടു; ഉടല്‍ കുളത്തില്‍ തള്ളി; ഭാര്യയെ തിരിച്ചുകിട്ടാന്‍ നരബലി
1994ൽ 74-ാം വയസിലാണ് അദ്ദേഹത്തിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2018-ൽ കൽക്കട്ട ഹൈക്കോടതി അദ്ദേഹത്തിന്റെ അപ്പീൽ തള്ളിയിരുന്നു. 2020-ൽ 99-ാം വയസ്സിൽ പ്രായവും വാർദ്ധക്യസഹജമായ അസുഖങ്ങളും ചൂണ്ടിക്കാട്ടി അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പിന്നീട് 2024 നവംബറിൽ അദ്ദേഹത്തിന് ഇടക്കാല ജാമ്യം ലഭിച്ചു. ഇപ്പോൾ കേസ് പൂർണമായും അവസാനിപ്പിക്കുകയും ചെയ്തു.