കൊൽക്കത്തയിൽ ഹോട്ടലിലുണ്ടായ വൻ തീപിടുത്തത്തിൽ ഒരു കുട്ടി ഉൾപ്പെടെ ഒമ്പത് പേർ മരിച്ചു. പുലർച്ചെ 2 മണിയ്ക്കാണ് തീപിടുത്തമുണ്ടായത്. ആറ് പേർക്ക് പരുക്കേൽക്കുകയും 28 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. തീപിടിത്തത്തിന് കാരണം എസി പൊട്ടിത്തെറിച്ചതാകമെന്ന് സംശയിക്കുന്നു.
കൊൽക്കത്ത നഗരത്തിലെ തിരക്കേറിയ ഫ്രീ സ്കൂൾ സ്ട്രീറ്റിലെ ഹോട്ടലിലാണ് അപകടം. പുലർച്ചെ ഹോട്ടലിൽ പുക നിറയുകയായിരുന്നു. അപകടത്തിൽ മരിച്ചവർ ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് പോയ ബംഗ്ലദേശ് പൗരന്മാരാണെന്നാണ് വിവരം. നിലവിൽ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
രണ്ട് ദിവസങ്ങൾക്ക് മുൻപ് ബംഗാളിലെ ബിർഭും ജില്ലയിലെ ഒരു ഹോട്ടലിൽ തീപിടുത്തമുണ്ടായി എട്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അഞ്ച് നിലകളുള്ള ഹോട്ടലിന്റെ താഴത്തെ നിലയിൽ പുലർച്ചെ 4:30 ഓടെയാണ് തീപിടുത്തം ഉണ്ടായത്. താരാപീഠ് ക്ഷേത്രത്തിനടുത്തുള്ള ഹോട്ടലിലായിരുന്നു അപകടം.