പ്രതീകാത്മക എഐ ചിത്രം
മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ സഹയാത്രികരുമായി തർക്കത്തിലേർപ്പെട്ട വിദേശി യാത്രക്കാർക്ക് നേരെ ഫയർ എക്സ്റ്റിംഗുഷർ പ്രയോഗിച്ചു . റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെ ഇയാള്‍ കുഴഞ്ഞുവീണു മരിച്ചു. സംഭവത്തിൽ ദുരൂഹത ഉയർന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഗോൾഡൻ ടെംപിൾ എക്സ്പ്രസിലായിരുന്നു സംഭവം. മുംബൈയിലെ ബാന്ദ്ര ടെർമിനസിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന വിദേശി ജനറൽ കോച്ചിൽ സഹയാത്രികരുമായി തർക്കിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്യുന്നതായി ആർ.പി.എഫിന് വിവരം ലഭിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ കോച്ചിലെത്തി ഇയാളെ ശാന്തനാക്കാൻ ശ്രമിച്ചു.
ഇംഗ്ലീഷിൽ സംസാരിച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ കൂടുതൽ അക്രമാസക്തനായെന്നാണ് അധികൃതർ പറയുന്നത്. ഇതിനിടെ കൈവശമുണ്ടായിരുന്ന ഫയർ എക്സ്റ്റിംഗുഷർ ഉപയോഗിച്ച് ഇയാൾ യാത്രക്കാർക്ക് നേരെ സ്പ്രേ ചെയ്തു. ഇതോടെ പ്രകോപിതരായ ചില യാത്രക്കാർ ഇയാളെ നേരിടുകയും മർദിക്കുകയും ചെയ്തു. ട്രെയിൻ സൂറത്തിൽ എത്തിയതോടെ റെയിൽവേ പൊലീസ് ഇയാളെ കീഴടക്കി ആർ.പി.എഫ് പോസ്റ്റിലേക്ക് മാറ്റി. അവിടെ ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ പെട്ടെന്ന് ബോധരഹിതനായി വീണു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഏകദേശം 45 വയസ്സുള്ളയാളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇയാളുടെ കൈവശം പാസ്‌പോർട്ട്, വീസ, മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവയൊന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത റെയിൽവേ പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.