വംശനാശ ഭീഷണി നേരിടുന്ന കുരങ്ങുമായി കളിക്കുന്ന റീല്‍ പങ്കുവച്ചതില്‍ നടന്‍ വിക്രമിന് തമിഴ്‌നാട് വനംവകുപ്പിന്റെ നോട്ടിസ്. മൂന്നുദിവസത്തിനകം ഹാജരായി വിശദീകരണം നല്‍കണമെന്ന് വനംവകുപ്പ്. ലാര്‍ ഗിബ്ബണ്‍ കുരങ്ങുകളെ തമിഴ്‌നാട്ടിലെത്തിച്ചവര്‍ക്കെതിരെയും അന്വേഷണം.
കഴിഞ്ഞ ദിവസം വിക്രം പങ്കുവച്ച റീല്‍ വൈറലായതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. സംരക്ഷിത കുരങ്ങിനെ പരിപാലിക്കാന്‍ സ്വകാര്യവ്യ ക്തികള്‍ക്ക് അവകാശമില്ലെന്ന് കാണിച്ച് മാധ്യമപ്രവര്‍ത്തകയാണ് വിഷയം വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തിയ വനം ഉദ്യാഗസ്ഥർ ചെന്നൈയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയാണ് വിക്രമിന് നോട്ടിസ് നല്‍കിയത്. വിഡിയോ ചിത്രകരിക്കാന്‍ ഉണ്ടായ സാഹചര്യം വിശദീകരിക്കണമെന്നാണ് നിര്‍ദേശം.
വിക്രമിന്റെ മകളുടെ ഭര്‍തൃ പിതാവ് സി.കെ രംഗന്റെ നഞ്ചമ്പാക്കത്തെ വീട്ടില്‍വച്ചാണ് റീലെടുത്തത്. അന്വേഷണം തുടങ്ങിയപ്പോള്‍ ലാര്‍ ഗിബ്ബണ്‍ കുരങ്ങുകളെ വാങ്ങിയെ ഈ റോഡിലെ വ്യവസായിയായ കേശവനാഥന്റെ ഫാമിലേക്ക് തിരികെ മാറ്റുകയായിരുന്നു. രേഖകളില്‍ ഒരു ആണ്‍ കുരങ്ങിനെയും രണ്ട് പെണ്‍കുരങ്ങിനെയുമാണ് മണിപ്പുരില്‍നിന്ന് വാങ്ങിയതെന്ന് കാണിച്ചിരുന്നെങ്കിലും വനം ഉദ്യോഗസ്ഥര്‍ ഈറോഡിലെ ഫാമിലെത്തിയപ്പോള്‍ രണ്ടെണ്ണത്തിനെ മാത്രമാണ് കണ്ടത്. ഒരു പെണ്‍ കുരങ്ങ് ചത്തുപോയെന്നായിരുന്നു കേശവനാഥന്റെ മൊഴി.
കുരങ്ങ് ചത്തതാണോ അല്ലെങ്കില്‍ മറ്റെവിടേയ്ക്കെങ്കിലും മാറ്റിയതാണോയെന്നും വനംവകുപ്പ് അന്വേഷിക്കുന്നുണ്ട്. നിലവില്‍ മലേഷ്യയില്‍നിന്നാണ് കുരങ്ങുകളെ മണിപ്പൂരിലെത്തിച്ചതെന്നാണ് വിവരം. എന്നാല്‍, ഇവയെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുവന്നതിന് വനംവകുപ്പ് അനുമതി വാങ്ങിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വിക്രമിന്റെ ബന്ധുവായ രംഗനാഥനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. രംഗനാഥന് കുരങ്ങുകള്‍ കൈമാറിയ ഫാം ഉടമ കേശന നാഥനോട് രേഖകള്‍ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.