പുണെയിൽ മൂന്നംഗ മലയാളി കുടുംബം ജീവനൊടുക്കി. വട്ടിയൂര്‍ക്കാവ് സ്വദേശി പിഎസ് വിനോദ് (47),ഭാര്യ വട്ടിയൂർകാവ് സ്വദേശി സിൽജ പിള്ള (44), മകൾ പൂർണിമ (20) എന്നിവരാണ് ആത്മഹത്യ ചെയ്തത്. പിംപ്രി മോർവാഡിയിലെ കരിഷ്മ ഗ്ലോറി ഫ്ലാറ്റിലാണ് സംഭവം.
കുടുംബാംഗങ്ങളെ ഫ്ലാറ്റിനു പുറത്തേക്ക് കാണാതായതോടെ സുഹൃത്തുക്കൾ അന്വേഷിക്കുകയായിരുന്നു. ഫ്ലാറ്റ് തുറന്നപ്പോള്‍ അകത്ത് പുക നിറഞ്ഞിരുന്നു. വിഷവാതകം ശ്വസിച്ചാണ് മൂന്ന് പേരും മരിച്ചതെന്ന് കരുതുന്നു. മൂന്നു പേരെയും ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെ ഗൃഹനാഥന്റെ മരണം സ്ഥിരീകരിച്ചു. ഭാര്യയും മകളും ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവേ ഇന്നലെയാണു മരിച്ചത്. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സിൽജ പുണെയിൽ സ്കൂൾ അധ്യാപികയാണ്. പൂർണിമ ഡിഗ്രി വിദ്യാർഥിയും.