Policemen stand guard during the ongoing protest of Cockroach Janata Party (CJP), two days after thousands of protesters marched towards parliament demanding the resignation of Education Minister Dharmendra Pradhan over examination paper leaks, at Jantar Mantar in New Delhi, India, July 22, 2026. REUTERS/Adnan Abidi
വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം 34 ദിവസത്തിലേക്ക് കടക്കവേ വന്‍ സേനാ വിന്യാസവുമായി കേന്ദ്രസര്‍ക്കാര്‍. 30 കമ്പനി കേന്ദ്രസേനയെ ഡല്‍ഹിയിലേക്ക് അധികമായി വിന്യസിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിമാനമാര്‍ഗമാണ് സൈന്യത്തെ എത്തിച്ചത്. ആകെയുള്ള 30 കമ്പനിയിൽ 18 കമ്പിനി സിആർപിഎഫും ആറ് കമ്പനി ആർഎഎഫും മൂന്ന് കമ്പനി ബിഎസ്എഫും രണ്ട് കമ്പനി SSBയും ഒരു കമ്പനി ഐടിബിപി ജവാന്മാരെയുമാണ് ഡൽഹിയിൽ വിന്യസിക്കുന്നത്. ഇതോടെ ഡൽഹിയിൽ പ്രതിഷേധം നേരിടാൻ ആകെ 45 കമ്പനി കേന്ദ്രസേനയുണ്ടാകും.
ഇന്നലെ രാത്രി ജന്തർ മന്തറിന് സമീപവും കൊണാട്ട് പ്ലേസിലും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. കല്ലും കുപ്പികളും വടിയും ഉപയോഗിച്ചാണ് ഒരു വിഭാഗം പ്രതിഷേധക്കാർ പൊലീസിനെ നേരിട്ടത്. രണ്ട് എസിപിമാർ അടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. പൊലീസിനെ ആക്രമിച്ചവരെ കണ്ടെത്താൻ എഐ ക്യാമറകൾ കേന്ദ്രീകരിച്ചു അന്വേഷണം തുടങ്ങി. ഇതുവരെ 14 കേസുകളില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
അതിനിടെ സമരം ശക്തമാക്കി വിദ്യാര്‍ഥികള്‍. ജന്തർ മന്തറിലെ സമരവേദി നിറഞ്ഞു. ന്യൂഡൽഹി ജില്ലയിൽ ഇന്റർനെറ്റ് വിലക്ക് ഏർപ്പെടുത്തി. ഇന്നും കൂടുതൽ പ്രതിഷേധക്കാർ എത്തുമെന്ന് ഉറപ്പായാൽ മെട്രോ സ്റ്റേഷനുകൾ വീണ്ടും അടച്ചേക്കും. സിജെപിയുടെ ആവശ്യങ്ങൾ ഇതുവരെ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ല. എല്ലാവരുടെയും ആവശ്യങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാം എന്നാണ് കേന്ദ്രമന്ത്രി ജെ.പി.നഡ്ഡ പറഞ്ഞത്. പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പുനൽകിയാൽ നിരാഹാരം അവസാനിപ്പിക്കാം എന്ന നിലപാടിലാണ് സോനം വാങ്ചുക്ക്. എന്നാൽ, ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കുറഞ്ഞൊരു ഒത്തുതീർപ്പിനും സിജെപി തയാറല്ല. ജന്തർ മന്തറിലെ സമരം തുടർന്നുകൊണ്ടുപോകുന്നതിൽ സോനത്തിനും സിജെപിക്കും ഇടയിൽ ഭിന്നതയുണ്ടെന്നാണ് വിവരം. ഇരുവരും പ്രതിഷേധം അവസാനിപ്പിക്കാൻ വ്യത്യസ്ത ആവശ്യങ്ങൾ മുൻപോട്ടുവച്ചതോടെയാണ് ഭിന്നതയുണ്ടെന്ന പ്രചാരണം തുടങ്ങിയത്.
പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി ബോളിവുഡ് താരം സൽമാൻ ഖാൻ. സമാധാനപരമായി സമരം ചെയ്ത വിദ്യാർഥികൾക്ക് പരുക്കേറ്റതിൽ അതിയായ ദുഃഖമുണ്ടെന്നും സല്‍മാന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. സ്വന്തം ഭാവിക്കും വിദ്യാസമ്പന്നമായ ഒരു ഇന്ത്യയ്ക്കും വേണ്ടി കഠിനാധ്വാനം ചെയ്യാനുള്ള അർപ്പണബോധവും ആത്മാർഥതയും പ്രകടിപ്പിച്ച വിദ്യാർഥികളുടെ നിലപാടിനെ താരം പ്രശംസിച്ചു. എന്നാൽ, ഈ സമരത്തെ ആരും രാഷ്ട്രീയമായി ഹൈജാക്ക് ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർഥി സമരത്തിന് പിന്തുണപ്രഖ്യാപിക്കുന്ന ഖാൻ ത്രയത്തിൽനിന്നുള്ള ആദ്യത്തെയാളാണ് സല്‍മാന്‍.