AI Generated Image
രാജസ്ഥാനിലെ കോട്ടയില്‍ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 5 യുവതികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് ഒരേയൊരു മരുന്ന് കാരണമെന്ന് റിപ്പോര്‍ട്ട്. പൊതുജനാരോഗ്യ സംവിധാനത്തേയും മരുന്ന് വിതരണ മേഖലയേയും പ്രതിക്കൂട്ടിലാക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കോട്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും ജെ.കെ ലോൺ ആശുപത്രിയിലുമായാണ് അഞ്ചു യുവതികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. പിങ്കി മഹാവർ (30), ജ്യോതി വർമ്മ (20), പായൽ മാളവ്യ (26), ഷിറിൻ (20), പ്രിയ മഹാവർ (22) എന്നിവരാണ് നൊന്തുപെറ്റ കുഞ്ഞുമുഖങ്ങള്‍ ഒരു നോക്കു കാണാന്‍ പോലും പറ്റാതെ ജീവന്‍ വെടിഞ്ഞത്. ആരോഗ്യ മേഖലയുടേയും ആശുപത്രി അധികൃതരുടേയും അനാസ്ഥയുെട ഇരകളായിരുന്നു ഈ അഞ്ചുപേരും. ദേശീതലത്തില്‍ തന്നെ വലിയ ചര്‍ച്ചയായി മാറുകയാണ് ഈ അന്വേഷണ റിപ്പോര്‍ട്ട്.
പ്രസവത്തിനു പിന്നാലെ അമിത രക്തസ്രാവം തടയാനും ഗര്‍ഭപാത്രം ചുരുങ്ങുന്നതിനുമായി ഉപയോഗിക്കുന്ന ജീവന്‍രക്ഷാ മരുന്നാണ് ഓക്സിടോസിന്‍. എന്നാല്‍ ഈ യുവതികള്‍ക്ക് നല്‍കിയത് വ്യാജ ഓക്സിടോസിനാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഓക്സിടോസിനില്‍ ഉണ്ടായിരിക്കേണ്ട ഘടകങ്ങള്‍ ഒന്നുമില്ലാത്ത അണുവിമുക്തമാക്കിയ വെള്ളം (Sterile Water) മാത്രമാണ് ഈ വ്യാജനില്‍ ഉണ്ടായിരുന്നത്.
പഞ്ചാബ് ആസ്ഥാനമായ ജാക്സണ്‍ ലബോറട്ടറീസ് വിതരണം ചെയ്ത മരുന്നാണിത്. പ്രസവം കഴിഞ്ഞ് നല്‍കിയ ഈ വ്യാജമരുന്ന് ഫലപ്രദമായി പ്രവര്‍ത്തിക്കില്ലെന്നത് വ്യക്തം, ഇതിനെത്തുടര്‍ന്ന് ശരീരത്തിലെ പ്രധാന അവയവങ്ങളിലേക്കുള്ള ഓക്സിജന്‍ വിതരണം നിലച്ചാണ് യുവതികള്‍ മരണത്തിനു കീഴടങ്ങിയതെന്നാണ് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നത്. കോട്ട സംഭവത്തിനു പിന്നാലെ യുവതികളുടെ ബന്ധുക്കളും പ്രതിപക്ഷവും ഉള്‍പ്പെടെ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
തുടര്‍ന്ന് ഈ മരുന്നുകള്‍ പരിശോധനയ്ക്കായി അയച്ചതിനു പുറമേ ജാക്സൺ ലബോറട്ടറീസിന്റെ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കാനും ഉത്തരവിട്ടു. കമ്പനിയുടെ അമൃത്സറിലെയും ഹിമാചൽ പ്രദേശിലെയും നിർമാണ യൂണിറ്റുകളുടെ ലൈസൻസ് കേന്ദ്ര-സംസ്ഥാന ഡ്രഗ് റഗുലേറ്റർമാർ റദ്ദാക്കി. ജോധ്പൂർ, ബൻസ്വാര, ഭിൽവാര തുടങ്ങിയ ജില്ലകളിൽ നിന്നുമായി സിസേറിയന് ശേഷം ഇതേ സാഹചര്യത്തിൽ 18ഓളം സ്ത്രീകൾ മരണപ്പെട്ടതായാണ് വിവരം.
എങ്കിലും ഈ ദുരന്തത്തിനു കാരണം സബന്ധിച്ച് വ്യക്തമായ വിശദീകരണം നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയാറായിട്ടില്ല. കുറ്റക്കാർക്കെതിരെ തക്കതായ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുവതികളുടെ കുടുംബാംഗങ്ങള്‍.