Image Credit: X
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കുത്തനെ വര്‍ധിപ്പിച്ച വാണിജ്യ സിലിണ്ടറിന്‍റെ വില കുറച്ചു. 183 രൂപ 50 പൈസയാണ് കുറച്ചത്. വിലക്കുറവ് പ്രാബല്യത്തില്‍ വന്നതോടെ 19 കിലോയുള്ള സിലിണ്ടര്‍ 2930 രൂപയ്ക്ക് ലഭിക്കും. നേരത്തെ 3100 ലേറെയായിരുന്നു നല്‍കേണ്ടിയിരുന്നത്. അതേസമയം ഗാര്‍ഹിക സിലിണ്ടറിന്‍റെ വിലയില്‍ മാറ്റമില്ല.
അതിനിടെ നയാര ഇന്ധന വില കുറച്ചു. പെട്രോളിന് അഞ്ചും, ഡീസലിന് മൂന്നും രൂപയാണ് നയാര കുറച്ചത്. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് പ്രതിസന്ധിയുടലെടുത്തതിന് പിന്നാലെ 10 രൂപ ലീറ്ററിന് വര്‍ധിപ്പിച്ചിരുന്നു. രാജ്യത്തുടനീളമുള്ള 7,000ത്തിലധികം പെട്രോൾ പമ്പുകളിൽ വിലക്കുറവ് പ്രാബല്യത്തിൽ വന്നു. ഡൽഹിയിൽ പുതിയ പെട്രോൾ വില 105.71 രൂപയും ഡീസൽ വില 94.31 രൂപയുമായി. രണ്ട് വർഷത്തിനുശേഷം ഇന്ത്യയിലെ ഒരു ഇന്ധനവിതരണ കമ്പനി നടപ്പാക്കുന്ന ആദ്യ വിലക്കുറവാണിത്. ഇന്ധന പ്രതിസന്ധി ഉണ്ടായപ്പോൾ കമ്പനി ഇതേ വില പെട്രോളിനും ഡീസലിനും കൂട്ടിയിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷം ഒഴിഞ്ഞതും രാജ്യാന്തര ക്രൂഡ് ഓയിൽ വില താഴ്ന്നതുമാണ് തീരുമാനത്തിന് കാരണം.
സംസ്ഥാനങ്ങളിലെ വാറ്റ് ഉൾപ്പെടെയുള്ള പ്രാദേശിക നികുതികൾ അനുസരിച്ച് പമ്പുകളിലെ അന്തിമ വിലയിൽ വ്യത്യാസമുണ്ടാകും. അതേസമയം, ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ കമ്പനികൾ ഇന്ധനവിലയിൽ മാറ്റം പ്രഖ്യാപിച്ചിട്ടില്ല.