Image: kvnproductions.co.in/videos
നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് നായകനായ ചിത്രം ജനനായകന്‍റെ നിർമാതാവ് വെങ്കട് കെ.നാരായണ ഡൽഹിയിലെ തമിഴ്‌നാട് സർക്കാരിന്‍റെ പ്രത്യേക പ്രതിനിധി. തമിഴ്‌നാട് ചീഫ് സെക്രട്ടറി എം.സായ് കുമാർ ജൂൺ 23ന് പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരു വർഷത്തെ കാലാവധിയിലാണ് നിയമനം. നിയമനവുമായി ബന്ധപ്പെട്ട മറ്റ് വ്യവസ്ഥകള്‍ പിന്നീട് പുറപ്പെടുവിക്കുമെന്നും ചീഫ് സെക്രട്ടറി ഉത്തരവിൽ വ്യക്തമാക്കുന്നു. പിന്നാലെ വിവാദവും ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മേയില്‍ വിജയ് തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ഗവർണർ ആർ. വി. അർലേക്കറെ സന്ദർശിച്ചപ്പോൾ വെങ്കട്ട് നാരായണയും ഒപ്പമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിൻ്റെ നിർണായക പദവിയിലേക്കുള്ള ഇദ്ദേഹത്തിൻ്റെ നിയമനം. അതേസമയം, തമിഴ്നാടിന്‍റെ പ്രതിനിധിയായി കര്‍ണാടകക്കാരനെ നിയമിച്ചത് ശരിയായില്ലെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. നിയമനം റദ്ദാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടു.
കന്നഡ സിനിമാ ലോകത്ത് നിന്ന് തുടങ്ങി ഇന്ന് ഇന്ത്യൻ സിനിമയിലെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിർമാതാവും ഫിനാൻസിയറുമാണ് വെങ്കട്ട് കെ. നാരായണ. കെവിഎൻ പ്രൊഡക്ഷൻസിന്‍റെ സ്ഥാപകനുമാണ്. വിജയ്‍യുടെ അവസാന ചിത്രമായ 'ജനനായകൻ', യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' എന്നീ ചിത്രങ്ങളുടെയടക്കം നിര്‍മാതാവാണ്. നിർമാണത്തിന് പുറമെ, ആര്‍ആര്‍ആര്‍, ആനിമൽ , കൽക്കി 2898 എഡി, കന്നഡ ചിത്രമായ സപ്ത സാഗരദാച്ചേ എല്ലോ എന്നിവയുടെ കർണാടകയിലെ വിതരണാവകാശം കൈകാര്യം ചെയ്തതും കെവിഎൻ പ്രൊഡക്ഷൻസ് ആയിരുന്നു.