Image: X
ലഡാക്കിലെ ലേയില്‍ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. കോപ്റ്ററിലുണ്ടായിരുന്ന മൂന്ന് സൈനിക ഉദ്യോഗ്സ്ഥര്‍ക്കും അദ്ഭുത രക്ഷ. ടാങ്സ്റ്റ പര്‍വതമേഖലയിലാണ് സംഭവം. കാലപ്പഴക്കം ചെന്ന ചീറ്റ വ്യൂഹത്തിന്റെ ഭാഗമായ ഹെലികോപ്റ്ററില്‍ ലഫ്റ്റനന്റ് കേണലും മേജറും മേജര്‍ ജനറലുമാണ് ഉണ്ടായിരുന്നത്. മേയ് 20നുണ്ടായ അപകടം ഇന്നുരാവിലെയാണ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നത്. കേണലും മേജറുമായിരുന്നു സിംഗിള്‍ എന്‍ജിന്‍ കോപ്റ്റര്‍ നിയന്ത്രിച്ചിരുന്നത്. തേർഡ് ഇൻഫൻട്രി ഡിവിഷന്റെ ജനറൽ ഓഫീസർ കമാൻഡിങ് ആയ സച്ചിന്‍ മെഹ്ത ഒരു യാത്രക്കാരനായും കോപ്റ്ററില്‍ ഉണ്ടായിരുന്നു. മൂന്നുപേര്‍ക്കും പരുക്കേറ്റെങ്കിലും ജീവന്‍ നഷ്ടപ്പെടാതെ രക്ഷപ്പെട്ടതാണ് അദ്ഭുതകരമായ കാര്യം.
അതേസമയം അപകടത്തിനു പിന്നാലെ വീണുകിടക്കുന്നിടത്തു നിന്നും മേജര്‍ ജനറല്‍ മെഹ്തയെടുത്ത സെല്‍ഫി സൈബര്‍ ലോകത്ത് വൈറലാവുകയാണ്. തകര്‍ന്ന കോപ്റ്ററിനടുത്ത് മൂന്നുപേരും പാറയ്ക്കു സമീപത്ത് ഇരിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. അദ്ഭുതം എന്നാണ് ഉദ്യോഗസ്ഥര്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചത്. അപകടകാരണം കണ്ടെത്താനായി ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. പര്‍വതമേഖലയിലെ വെല്ലുവിളികള്‍ നിറഞ്ഞ കാലാവസ്ഥയിലാണ് കോപ്റ്റര്‍ അപകടം ഉണ്ടായത്.
Image; X
1970കളില്‍ സേവനത്തിനെത്തിയ ചീറ്റ ഹെലികോപ്റ്ററുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്കാണ് ഈ സംഭവം വഴിവച്ചത്. 1984ലെ ഓപ്പറേഷന്‍ മേഘദൂതിന്റെ ഭാഗമായ ചീറ്റ കോപ്റ്ററുകള്‍ ഇതിനു മുന്‍പും അപകടത്തില്‍പ്പെട്ടതായും പൈലറ്റുമാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതിരോധ സേന ഘട്ടംഘട്ടമായി നിര്‍ത്തലാക്കുന്ന വിഭാഗമാണ് ചീറ്റവ്യൂഹം. പകരം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് നിര്‍മിക്കുന്ന ‘നാവൽ യൂട്ടിലിറ്റി ഹെലികോപ്റ്റർ’(LUH) ആണ് കൊണ്ടുവരുന്നത്. ആറ് എല്‍യുഎച്ചിനാണ് ഇതുവരെ ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. പരമാവധി 220 കിലോമീറ്റർ വേഗതയും, 6.5 കിലോമീറ്റർ ഉയരത്തിൽ വരെ പറക്കാനുള്ള ശേഷിയും, 350 കിലോമീറ്റർ പ്രവർത്തന പരിധിയുമാണ് ഇവയ്ക്കുള്ളത്. ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളില്‍ പറക്കാൻ കഴിയുന്ന ചോപ്പറുകളായാണ് ചീറ്റയെ കണക്കാക്കുന്നത്.