PTI
മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിൽ മുംബൈ-അഹമ്മദാബാദ് ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ 13 പേർ മരിച്ചു. 20 ൽ അധികം പേർക്ക് പരിക്കേറ്റു. വാനും ട്രെയ്‌ലറും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റവരിൽ 11 പേർ കാസ സബ്-ഡിസ്ട്രിക്റ്റ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു. ദഹാനുവിലെ വേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടുപേരും മരണത്തിന് കീഴടങ്ങി
ദഹാനുവിലെ ബാപുഗാവിൽ നിന്ന് ധനിവാരിയിലേക്കുള്ള വിവാഹ നിശ്ചയച്ചടങ്ങിൽ പങ്കെടുക്കാന്‍ പോകുകയായിരുന്നു വാനിലെ യാത്രക്കാര്‍. 40ൽ അധികം ആളുകളെ കയറ്റിയ ടെംപോ ഏകദേശം ഒരു കിലോമീറ്റർ ദൂരമുള്ള ഡൈവർഷൻ ഒഴിവാക്കുന്നതിനായി ദേശീയപാതയുടെ തെറ്റായ ദിശയിൽ സഞ്ചരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഗുജറാത്തിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു കണ്ടെയ്നർ ലോറി.
ലോറിയുടെ കണ്ടെയ്നർ ഭാഗം ടെംപോയുടെ ഇടത് വശത്ത് ഇടിച്ചുകയറി. സമീപത്തുണ്ടായിരുന്ന ഒരു മോട്ടോർസൈക്കിളും അപകടത്തിൽപ്പെട്ടു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയെങ്കിലും 13 പേരുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ അറിയിച്ചു.