Image: X
മനുഷ്യമനസാക്ഷിക്ക് കേട്ടുനില്‍ക്കാനാവാത്ത സംഭവമാണ് ഛത്തിസ്ഗഡില്‍ നിന്നും പുറത്തുവരുന്നത്. ഭര്‍ത്താവിന്റെ അതിക്രൂരമായ ആക്രമണത്തില്‍ പൊലിഞ്ഞത് 23കാരിയായ ഗര്‍ഭിണിയുടെ ജീവന്‍. അംബികാപുരിലാണ് സംഭവം. ഓടിരക്ഷപ്പെടാന്‍ നോക്കിയ പ്രതിയെ പിടികൂടിയതായാണ് റിപ്പോര്‍ട്ട്.
സകാരിയ സ്വദേശി ഹീരാഭായിയാണ് ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. മേയ് 14നാണ് ഗര്‍ഭിണിയെ വീട്ടിനുള്ളില്‍വച്ച് അതിക്രൂരമായി ഭര്‍ത്താവ് ഉപദ്രവിച്ചത്. സ്വകാര്യഭാഗത്ത് ഉള്‍പ്പെടെ ഇരുമ്പുദണ്ഡ് കയറ്റി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബൈക്കിനു പുറകില്‍ കയര്‍ ഉപയോഗിച്ച് കെട്ടിവച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തും മുന്‍പേ യുവതി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ ഇയാള്‍ ആശുപത്രിയില്‍ നിന്നും ഓടി രക്ഷപ്പെട്ടെങ്കിലും പിടികൂടി.
മൂന്നുമാസം ഗര്‍ഭിണിയായിരുന്നു യുവതിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 27 സെന്റിമീറ്റര്‍ നീളമുള്ള ഒരു ഇരുമ്പുദണ്ഡും യുവതിയുടെ സ്വകാര്യഭാഗത്ത് നിന്നും പുറത്തെടുത്തതായും റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. മരത്തടി കൊണ്ട് തലയിലുള്‍പ്പെടെ ആവര്‍ത്തിച്ച് മര്‍ദിച്ചതിനെ തുടര്‍ന്ന് തലയോട്ടി പൊട്ടിയതായും നിരവധി ഗുരുതരമായ മുറിവുകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
യുവതിയുടെ ശരീരത്തിൽ കുറഞ്ഞത് 18 മാരകമായ പരിക്കുകൾ ഉണ്ടെന്നാണ് മെഡിക്കൽ വിദഗ്ധർ പറയുന്നത്. തുടകളിലും വയറ്റിലും ഗുരുതരമായ പരുക്കുകളുണ്ട്. അതിക്രൂരമായി എന്തോ വസ്തു ഉള്ളിലേക്ക് തള്ളിക്കയറ്റിയതിനെ തുടര്‍ന്ന് ഗുരുതരമായ രീതിയില്‍ ആന്തരിക പരുക്കേറ്റിട്ടുണ്ട്. ഗര്‍സ്ഥ ശിശുവിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കുംവിധമായിരുന്നു ഈ ക്രൂരതയെന്നും റിപ്പോര്‍ട്ടിലുണ്ട്.
10 ഇഞ്ചിലേറെ നീളമുളള ദണ്ഡാണ് പോസ്റ്റുമോര്‍ട്ടത്തിനിടെ കണ്ടെടുത്തതെന്ന് ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ. സന്തു ഭാഗ് പറയുന്നു. ഭര്‍ത്താവ് പ്രദീപ് അഗാരിയ ഇടക്കിടെ മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് യുവതിയുടെ കുടുംബം പറയുന്നു. സമീപവാസികള്‍ക്കുള്‍പ്പെടെ ഒരു പൊതുശല്യമായി തീര്‍ന്ന വ്യക്തിയാണ് പ്രതിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രണയവിവാഹമായിരുന്നു ഇവരുടേത്, നാല് ചെറിയ കുട്ടികളാണ് ദമ്പതികള്‍ക്കുള്ളതെന്നും അയല്‍ക്കാര്‍ പറയുന്നു. അമ്മയോട് ഈ ക്രൂരത കാണിക്കുന്ന സമയത്ത് നാലുകുട്ടികളും വീടിനകത്തുണ്ടായിരുന്നുവെന്നും കരഞ്ഞ് ബഹളം വച്ചെങ്കിലും അയല്‍വാസികളാരുമറിഞ്ഞില്ലെന്നുമാണ് വിവരം. ഹീരാഭായിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴാണ് നാലുവയസുള്ള മൂത്ത കുട്ടി പുറത്തിറങ്ങി വിവരം പറഞ്ഞതെന്നും അയല്‍ക്കാര്‍ വ്യക്തമാക്കുന്നു.