വാടക നല്‍കാന്‍ കഴിയാത്തതിനാല്‍ തന്‍റെ ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ബലാല്‍സംഗം ചെയ്യാന്‍ ഭൂവുടമയ്ക്ക് അവസരമൊരുക്കുന്ന കരാറുണ്ടാക്കിയ യുവാവ് അറസ്റ്റില്‍. ഗുജറാത്തിലെ മോര്‍ബിയിലാണ് ഞെട്ടിക്കുന്ന ലൈംഗിക കുറ്റകൃത്യം നടന്നത്. 

പൊലീസ് നല്‍കുന്ന വിവരമനുസരിച്ച് ഗുജറാത്തിലെ സുരേന്ദ്രനഗര്‍ സ്വദേശികളായ കുടുംബം ഉപജീവമാര്‍ഗം തേടിയാണ് ആറുമാസം മുന്‍പ് മോര്‍ബിയിലേക്ക് താമസം മാറിയത്. പ്രതിമാസം 2,000രൂപ വാടയ്ക്ക് താമസസ്ഥലവും കണ്ടെത്തി. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് വാടക നല്‍കാന്‍ സാധിച്ചില്ല.  തുടര്‍ന്ന് കുടിശ്ശികയുള്ള വാടകയ്ക്ക് പകരമായി തന്‍റെ ഭാര്യയെയും മകളെയും ലൈംഗികമായി ചൂഷണം ചെയ്യാന്‍ അനുവാദം നല്‍കുന്ന വിചിത്രവും ക്രൂരവുമായ കരാര്‍ യുവാവ് വീട്ടുടമയുമായി ഉണ്ടാക്കുകയായിരുന്നു. 

പീഡനവിവരം ഇയാളുടെ ഭാര്യാമാതാവ് അറിഞ്ഞതോടെ അവര്‍ മോര്‍ബി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിൽ പോക്‌സോ നിയമം ഉൾപ്പെടെയുള്ള കർശനമായ വകുപ്പുകൾ ചുമത്തി കേസെടുത്ത പൊലീസ് യുവാവിനെയും ഭൂവുടമയെയും അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവും ഭൂവുടമയും ചേർന്നാണ് ഈ പീഡനം ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. കുറ്റകൃത്യത്തില്‍ പങ്കാളിയായ മൂന്നാമതൊരു വ്യക്തിക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.

ENGLISH SUMMARY:

A shocking sexual crime occurred in Morbi, Gujarat, where a man made a pact with his landlord to sexually exploit his wife and minor daughter due to unpaid rent. The incident came to light when the victim's mother-in-law filed a complaint with the Morbi police, leading to the arrest of the husband and landlord