Image: X, @ndtv

പശ്ചിമബംഗാള്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. സുവേന്ദുവിന്റെ ഏറ്റവും അടുത്ത അനുയായി കൂടിയായ ചന്ദ്രനാഥ് റഥ് ആണ് മരിച്ചത്. ഇന്നലെ രാത്രി മധ്യംഗ്രാമിൽ വച്ചാണ് ചന്ദ്രനാഥിന് വെടിയേറ്റത്. കാറിൽ സഞ്ചരിക്കവെ അക്രമികൾ പിന്തുടർന്നെത്തി വെടിവയ്ക്കുകയായിരുന്നു. കൊലയ്ക്കുപിന്നിൽ തൃണമൂൽ കോൺഗ്രസെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. ബിജെപി സർക്കാർ ചുമതലയേറ്റാൽ കുറ്റവാളികളെ ഇല്ലാതാക്കുമെന്ന് സുവേന്ദു അധികാരി പറഞ്ഞു.

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ മധ്യംഗ്രാമിലെ ദോഹാരിയ മേഖലയിലെ റോഡില്‍ വച്ചാണ് ചന്ദ്രനാഥിന് വെടിയേറ്റത്. ബംഗാളില്‍ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘര്‍ഷസാഹചര്യം ഇതോടെ കൂടുതല്‍ രൂക്ഷമാവുകയാണ്. കാറില്‍ സഞ്ചരിക്കുകയായിരുന്ന ചന്ദ്രനാഥിനെ ഒരു കാറും ബൈക്കും പിന്തുടരുന്നുണ്ടായിരുന്നു. ഇതില്‍ കാര്‍ ചന്ദ്രനാഥിന്റെ വാഹനത്തെ മറികടന്ന് തടഞ്ഞു. ഈ സമയത്ത് ബൈക്കിലെത്തിയ അക്രമികള്‍ തൊട്ടടുത്തുവന്ന് വെടിയുതിര്‍ക്കുകയായിരുന്നു. നാല് റൗണ്ട് വെടിയുണ്ടകളാണ് പ്രയോഗിച്ചത്. നെഞ്ചിലും വയറിലും തലയിലുമാണ് അക്രമികള്‍ വെടിവച്ചത്. 

ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. അക്രമികള്‍ വന്ന ബൈക്കിന് നമ്പര്‍പ്ലേറ്റ് ഉണ്ടായിരുന്നില്ലെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തീര്‍ത്തും ആസൂത്രിതമായി നടപ്പാക്കിയ കൊലയാണെന്ന് പൊലീസും വ്യക്തമാക്കുന്നു. ചന്ദ്രനാഥിന്റെ ഡ്രൈവര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. 

സംഭവസ്ഥലത്തുനിന്നും വെടിയുണ്ടകള്‍ കണ്ടെടുത്തു. ഓസ്ട്രിയന്‍ നിര്‍മിത് ഗ്ലോക്ക് പിസ്റ്റളാണ് കൊലയ്ക്ക് ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതികള്‍ ഉപയോഗിച്ച ഒരു വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. മേഖലയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. സുവേന്ദു അധികാരിയുമായി അടുത്ത ബന്ധമുള്ള വ്യക്തിയായിരുന്നു രഥ്. ഭവാനിപൂർ ഉപതിരഞ്ഞെടുപ്പിലടക്കം ചന്ദ്രനാഥ് സജീവമായി പ്രവർത്തിച്ചിരുന്നു.

ഈ സംഭവം ബംഗാളിലെ രാഷ്ട്രീയ കേന്ദ്രങ്ങളെയൊന്നാകെ ഞെട്ടിച്ചിരിക്കുകയാണ്.  കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചു. എന്നാൽ ഈ ആരോപണം നിഷേധിച്ച ടിഎംസി, സംഭവത്തിൽ കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്. ബംഗാൾ ഡിജിപി സിദ്ധ് നാഥ് ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്. 

West Bengal BJP Leader's Aide Shot Dead:

Suvendu Adhikari aide shot dead in West Bengal, highlighting escalating political tensions. The incident involving Chandranath Rath's murder has intensified the ongoing clashes between the BJP and Trinamool Congress.