Jabalpur: Relatives of a victim in an ambulance after a cruise boat with 29 passengers and two crew members onboard overturned in the Bargi Dam due to a sudden storm, in Jabalpur district, Madhya Pradesh, Friday, May 1, 2026. The death toll rose to nine and five more persons were rescued after the incident. (PTI Photo)(PTI05_01_2026_000033A)
മധ്യപ്രദേശിലെ ജബൽപൂരിലുണ്ടായ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. നർമദ നദിയിലെ ബാർഗി അണക്കെട്ടിൽ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. പ്രിയപ്പെട്ടവരുടെ മൃതദേഹം കണ്ട് നെഞ്ച് പൊട്ടിക്കരയുന്ന ബന്ധുക്കളെയാണ് അപകടസ്ഥലത്ത് കാണാനാവുന്നത്.
ഒരേ ലൈഫ് ജാക്കറ്റിട്ട് കെട്ടിപ്പിടിച്ച് കിടക്കുന്ന അമ്മയുടേയും 4വയസുകാരന്റേയും മൃതദേഹം കണ്ടുനിന്നവരെയാകെ കണ്ണീരണിയിച്ചു. അവസാനയാത്രയിലും മാറോടണഞ്ഞു നില്‍ക്കുന്ന അമ്മയുടേയും കുഞ്ഞിന്റേയും മൃതദേഹം കണ്ട് മന്ത്രി രാകേഷ് സിങ്ങും പൊട്ടിക്കരഞ്ഞു. മൃതദേഹങ്ങള്‍ കൊണ്ടുപോകാനായെത്തിയ ബന്ധുക്കളുടെ വേദന നിറഞ്ഞ് ആകെ ശോകമൂകമാണ് അപകടമേഖലയും മൃതദേഹങ്ങള്‍ സൂക്ഷിച്ച ആശുപത്രി പരിസരവും.
ഒമ്പത് പേരാണ് ബോട്ടപകടത്തില്‍ മരിച്ചത്. 22 പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. പൊലീസും ദുരന്ത നിവാരണ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ശക്തമായ കാറ്റാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ജബൽപൂരിലെ ഖമാരിയ ദ്വീപിന് സമീപം ബോട്ട് ജീവനക്കാരും വിനോദസഞ്ചാരികളും ഉൾപ്പെടെ 43 പേരുമായി പോയ സംസ്ഥാന ടൂറിസം വകുപ്പിന്റെ ക്രൂയിസ് ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.
ലൈഫ് ജാക്കറ്റ് ധരിച്ച കുറച്ചുപേരെ കയര്‍കെട്ടി പ്രദേശവാസികള്‍ തന്നെയാണ് രക്ഷപ്പെടുത്തിയിരുന്നത്. അതേസമയം ബോട്ട് മുങ്ങാന്‍ തുടങ്ങിയപ്പോഴാണ് യാത്രക്കാര്‍ക്ക് ലൈഫ് ജാക്കറ്റ് വിതരണം ചെയ്തതെന്നും എല്ലാ യാത്രക്കാര്‍ക്കും ലൈഫ് ജാക്കറ്റ് നല്‍കാന്‍ സമയം ലഭിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ വിനോദസഞ്ചാരികളുടെ യാത്ര നടത്തിയതില്‍ ടൂറിസം വകുപ്പിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.