**EDS: THIRD PARTY IMAGE; SCREENGRAB VIA SANSAD TV** New Delhi: Union Home Minister Amit Shah speaks in the Lok Sabha during the second part of Budget session of Parliament, in New Delhi, Wednesday, March 11, 2026. (Sansad TV via PTI Photo)(PTI03_11_2026_000371B)
ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന 'നാരി ശക്തി വന്ദൻ അധിനിയം' 2029-ലെ പൊതുതിരഞ്ഞെടുപ്പ് മുതൽ പ്രായോഗികമാക്കുന്നതിനുള്ള നിർണ്ണായക ഭരണഘടനാ ഭേദഗതി ബിൽ വ്യാഴാഴ്ച പാർലമെന്റിൽ അവതരിപ്പിക്കും. ഇതിനായി ഏപ്രിൽ 16 മുതൽ 18 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരും.
ഭേദഗതി പാസാകുന്നതോടെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 816 ആയി ഉയരും. ഇതിൽ 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും. നിലവിലെ നിയമപ്രകാരം 2034-ന് മുമ്പ് സംവരണം നടപ്പിലാക്കാൻ കഴിയില്ലായിരുന്നു. എന്നാൽ പുതിയ ഭേദഗതിയിലൂടെ ഇത് 2029-ലെ തിരഞ്ഞെടുപ്പ് മുതൽ സാധ്യമാകും. 2011-ലെ സെൻസസ് ഡാറ്റ അടിസ്ഥാനമാക്കിയുള്ള നിയോജകമണ്ഡല പുനർനിർണ്ണയത്തിനാണ് (Delimitation) ബിൽ ലക്ഷ്യമിടുന്നത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 81 ഭേദഗതി ചെയ്യാനാണ് സർക്കാർ നീക്കം. ഇതനുസരിച്ച് ലോക്‌സഭയിൽ സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ എണ്ണം 815-ൽ കൂടാനും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുള്ളവർ 35-ൽ കൂടാനും പാടില്ല. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കും ഈ മൂന്നിലൊന്ന് സംവരണത്തിന് അർഹതയുണ്ടാകും.
വനിതാ സംവരണ ബിൽ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും രാഷ്ട്രത്തെ ശാക്തീകരിക്കാൻ നാരീശക്തിയുടെ പങ്കാളിത്തം അത്യാവശ്യമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. എക്‌സിലെ പോസ്റ്റിലൂടെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ ചരിത്രപരമായ നീക്കത്തെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷമാണ് ഈ നിയമം യാഥാർത്ഥ്യമാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2029-ഓടെ രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകൾക്ക് അവരുടെ അർഹമായ അവകാശം ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. "നയരൂപീകരണത്തിൽ സ്ത്രീകൾ സജീവ പങ്കാളികളാകുന്നത് 'വിക്ഷിത് ഭാരത'ത്തിലേക്കുള്ള യാത്രയ്ക്ക് കരുത്തുപകരും. ഇത് രാജ്യത്തിന്റെ കൂട്ടായ വികാരമാണ്," പ്രധാനമന്ത്രി കത്തിൽ കുറിച്ചു. ഡൽഹി, ജമ്മു കശ്മീർ, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലും സംവരണം നടപ്പിലാക്കുന്നതിനുള്ള പ്രത്യേക ബില്ലുകളും വ്യാഴാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കും.