പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസില്‍ ബിഹാറിൽ മൂന്നുപേര്‍ അറസ്റ്റില്‍. പണം തന്നാല്‍ മോദിയെ വധിക്കാന്‍ സഹായിക്കാമെന്ന വാഗ്ദാനവുമായി പ്രതികൾ അമേരിക്കൻ ചാരസംഘടനയായ സിഐഎയെ സമീപിച്ചതായാണ് റിപ്പോർട്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഇരുപത്തിരണ്ടുകാരനായ അമന്‍ തിവാരിയാണ് അറസ്റ്റിലായവരില്‍ പ്രധാനി. ബിഹാറിലെ ബക്സര്‍ സ്വദേശിയാണ് ഇയാള്‍. അമന്‍ തിവാരിയെ സഹായിച്ചതിനാണ് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാമെന്നും പകരം പണം വേണമെന്നും അമന്‍ സിഐഎയെ അവരുടെ വെബ്സൈറ്റിലൂടെ ബന്ധപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇയാളുടെ വീട്ടിൽ നിന്ന് ലാപ്‌ടോപ്പുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മുറിയും സീൽ ചെയ്തു.
ഇതാദ്യമായല്ല അമൻ ഇത്തരത്തില്‍ വിവാദത്തില്‍പ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു. 2022ൽ, കൊൽക്കത്ത വിമാനത്താവളം ഹാക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ കൊൽക്കത്തയുടെയും ബക്സർ പൊലീസിന്റെയും സംയുക്ത സംഘം അമനെ അറസ്റ്റ് ചെയ്തിരുന്നു. ഇത്തവണ വിഷയം പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, പൊലീസ് തികഞ്ഞ ജാഗ്രതയിലാണ്.