ഗര്‍ഭിണിയായ ഭാര്യയേയും രണ്ട് പെണ്‍മക്കളേയും സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് റിപ്പോര്‍ട്ട്. പൊലീസിന്റെ അന്വേഷണത്തില്‍ ഭര്‍ത്താവാണ് പ്രതിയെന്ന് കണ്ടെത്തി. ബുധനാഴ്ച്ച രാത്രിയാണ് തെലങ്കാനയിലെ വാറങ്കലില്‍ 26കാരിയേയും എട്ടും ആറും വയസുള്ള രണ്ട് പെണ്‍മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
വാടകയ്ക്ക് നല്‍കാറുള്ള ഇവരുടെ തന്നെ കൃത്രിമക്കുളത്തിലാണ് മൂന്നുപേരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. 26കാരി ഫര്‍ഹാത് മക്കളായ ഉമേറ (8), അയേഷ (6) എന്നിവരെയാണ് വാറങ്കല്‍–കമ്മം ദേശീയപാതയിലുള്ള സ്വിമ്മിങ് പൂളിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാടകയ്ക്ക് നല്‍കാറുള്ള ഈ കൃത്രിമക്കുളമാണ് കുടുംബത്തിന്‍റെ പ്രധാന വരുമാന മാര്‍ഗം.
ബന്ധുക്കള്‍ക്കൊപ്പം ബുധനാഴ്ച്ച രാത്രി ഫര്‍ഹാതും മക്കളും മറ്റ് കുടുംബാംഗങ്ങളോടൊപ്പം പൂളിനടുത്തെത്തി ഏതാനും മിനിറ്റുകള്‍ക്ക് ശേഷമാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്തിയത്. മൂന്നുപേരെയും കുളത്തില്‍ നിന്നും കരയ്ക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ഭാര്യയും മക്കളും കാല്‍വഴുതി പൂളിലേക്ക് വീണു മരിച്ചെന്നായിരുന്നു ഭര്‍ത്താവ് അസ്ഹറുദ്ദീന്‍ പൊലീസിന് മൊഴി നല്‍കിയത്.
അതേസമയം അസ്ഹറുദ്ദീനെതിരെ ഫര്‍ഹാതിന്‍റെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രണയിച്ചാണ് അസ്ഹറുദ്ദീനും ഫര്‍ഹാതും വിവാഹിതരായത്. ഇവര്‍ തമ്മില്‍ നിരന്തരം തര്‍ക്കങ്ങളുണ്ടായിരുന്നെന്നും ഇനിയൊരു പെണ്‍കുഞ്ഞിനെക്കൂടി വേണ്ടെന്നും അസ്ഹറുദ്ദീന്‍ ഫര്‍ഹാതിനോട് പറഞ്ഞിരുന്നതായി പിതാവിന്റെ പരാതിയില്‍ പറയുന്നു.
മൂന്നാമത്തേതും പെണ്‍കുഞ്ഞാണെന്ന് അസ്ഹറുദ്ദീന്‍ അറിഞ്ഞതായും ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മൂന്നുപേരെയും കുളത്തിനടുത്തെത്തിച്ച് വെള്ളത്തിലേക്ക് തള്ളിവീഴ്ത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. അസ്ഹറുദ്ദീന്റെ മൊബൈല്‍ഫോണ്‍ ട്രാക്ക് ചെയ്തും സിസിടിവി ക്യാമറ പരിശോധിച്ചുമാണ് തെളിവുകള്‍ കണ്ടെത്തിയത്. ഇയാളുടെ മൊഴിയിലുള്‍പ്പെടെയുണ്ടായ വൈരുധ്യത്തെത്തുടര്‍ന്നാണ് പൊലീസിനു ഇയാള്‍ക്കുമേല്‍ സംശയം ബലപ്പെട്ടത്. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.