ഹോര്‍മുസിന് സമീപത്തൂടെ സഞ്ചരിക്കുന്ന കപ്പല്‍. ഫയല്‍ ചിത്രം.

ഹോര്‍മുസിന് സമീപത്തൂടെ സഞ്ചരിക്കുന്ന കപ്പല്‍. ഫയല്‍ ചിത്രം.

ഇന്ത്യയിലേക്ക് എല്‍പിജിയുമായി വരുന്ന രണ്ട് ടാങ്കറുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ഇറാന്‍ അനുമതി നല്‍കി. കപ്പലുകളിലൊന്ന് വെള്ളിയാഴ്ച ഉച്ചയോടെ ഹോര്‍മുസ് കടലിടുക്ക് കടന്നുപോയതായാണ് വിവരം. രണ്ടാമത്തെ കപ്പല്‍ രാത്രിയോടെ ഹോര്‍മുസ് കടക്കും. ഹോര്‍മുസില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് സുരക്ഷിതത്വം നല്‍കുമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി ഇന്ന് വ്യക്തമാക്കിയിരുന്നു. 

മാര്‍ച്ച് ഒന്നിന് ഹോര്‍മുസ് കടന്ന സൗദി അറേബ്യയില്‍ നിന്നും ക്രൂഡ് ഓയിലുമായി വരുന്ന കപ്പല്‍ ശനിയാഴ്ചയോടെ ഇന്ത്യന്‍ തീരത്ത് എത്തും. 40,000 മെട്രിക് ടണ്‍ എല്‍.പി.ജിയുമായി ഇന്ത്യൻ കപ്പൽ ശിവാലിക് ഹോർമുസ് കടലിടുക്ക് കടക്കുന്നതായാണ് മാരിടൈം ട്രാഫിക്ക് ഡാറ്റ കാണിക്കുന്നത്. ഖത്തറിലെ റാസ് ലഫാനില്‍ നിന്നാണ് കപ്പല്‍ യാത്ര ആരംഭിച്ചതെന്നാണ് മറൈന്‍ ട്രാഫിക്കിലെ ഡാറ്റ കാണിക്കുന്നത്. 

ഹോർമുസ് കടലിടുക്ക്  അടച്ചിട്ടില്ലെന്ന് ഇറാൻ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ ഔദ്യോഗിക പ്രതിനിധി വ്യക്തമാക്കിയിരുന്നു. കടലിടുക്ക് ഇപ്പോഴും തുറന്നുതന്നെ കിടക്കുകയാണെന്നും നിലവിലെ പ്രത്യേക സാഹചര്യം  കൊണ്ടാണ് കപ്പലുകൾക് കടന്നുപോകാൻ കഴിയാത്തതെന്നും  ഡോ. അബ്ദുൽ മജീദ് ഹക്കീം ഇലാഹി പറഞ്ഞു. കടലിടുക്ക് അടച്ചിടാനോ തടസ്സപ്പെടുത്താനോ ഇറാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ചില കപ്പലുകൾ ഇപ്പോഴും കടലിടുക്കിലൂടെ കടന്നുപോകുന്നുണ്ടെന്നും ഇറാൻ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ ഔദ്യോഗിക പ്രതിനിധി പറഞ്ഞു.

അതേസമയം, ഒമാനിലെ സൊഹാറില്‍ ഇറാന്‍ ഡ്രോണ്‍ ആക്രണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അല്‍ അവാഹി വ്യവസായ മേഖലയിലായിരുന്നു ആക്രമണം. പരുക്കേറ്റ 11 പേരില്‍ 10 പേര്‍ ഇന്ത്യക്കാരെന്നും കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. ചിലര്‍ക്ക് പരുക്കേറ്റെന്നും ഒമാന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതോടെ പശ്ചിമേഷ്യൻ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി. നേരത്തെ പല ദിവസങ്ങളിലായി മൂന്ന് കപ്പൽ ജീവനക്കാരായ ആളുകൾ ഇന്ത്യക്കാർ കൂടി കൊല്ലപ്പെട്ടിരുന്നു. ഒരു ഇന്ത്യൻ പൗരനെ കപ്പലിൽ നിന്ന് കടലിൽ വീണ് കാണാതായിട്ടുമുണ്ട്. 

ENGLISH SUMMARY:

Two LPG tankers heading to India have received clearance from Iran to pass through the Strait of Hormuz. This development ensures safe passage for Indian vessels navigating this crucial waterway amidst regional tensions.