AI Generated Image
മധ്യപ്രദേശിൽ 16-കാരനെ കൊലപ്പെടുത്തി രക്തം കുടിക്കാനും മാംസം ഭക്ഷിക്കാനും ശ്രമിച്ച പ്രതി പിടിയിൽ. ഭരത് വിശ്വകർമ്മയെന്ന കുട്ടിയാണ് പട്ടാപ്പകൽ അതിക്രൂരമായി കൊല്ലപ്പെട്ടത്. സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് അടുത്തിടെ പുറത്തിറങ്ങിയ ഗുഡ്ഡ പട്ടേൽ എന്നയാളാണ് ക്രൂരകൃത്യം നടത്തിയത്.
ഉച്ചയ്ക്ക് 1:30-ഓടെ തന്‍റെ സഹോദരിയെ കാണാൻ പോകുകയായിരുന്നു ഭരത്. വഴിമധ്യേ ഗുഡ്ഡ പട്ടേൽ പിന്നിൽ നിന്ന് ഇരുമ്പ് വടികൊണ്ട് അടിച്ചുവീഴ്ത്തുകയും പിന്നീട് ചുറ്റിക കൊണ്ട് തലയ്ക്ക് ആഞ്ഞടിക്കുകയും ചെയ്തു. കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. കൊലപാതകത്തിന് ശേഷം പ്രതി കുട്ടിയുടെ തലയിൽ നിന്ന് രക്തം കുടിക്കുകയും മാംസം ഭക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികൾ പറയുന്നു.
പിന്നീട് വയലിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. കുട്ടിയും പ്രതിയും തമ്മിൽ തർക്കങ്ങളോ മുൻപരിചയമോ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. പ്രതി യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം നടത്തിയത്.
‘ഗുഡ്ഡ പട്ടേൽ ജയിലിൽ നിന്ന് വന്നിട്ട് അധികമായിട്ടില്ല. വഴിയിലൂടെ നടന്നുപോവുകയായിരുന്ന കുട്ടിയെ അയാൾ പെട്ടെന്ന് അടിച്ചു വീഴ്ത്തി. രക്തം കുടിക്കാനും പിന്നീട് ചുറ്റിക കൊണ്ട് തല തകർത്ത് മാംസം ഭക്ഷിക്കാനും അയാൾ ശ്രമിക്കുന്നത് കണ്ട് ഞങ്ങൾ ഞെട്ടിപ്പോയി. മനുഷ്യത്വരഹിതമായ പെരുമാറ്റമായിരുന്നു അയാളുടേത്.’– ദൃക്‌സാക്ഷിയായ ഭഗവാൻദാസ് പട്ടേൽ പറഞ്ഞു.
ഗുഡ്ഡ പട്ടേലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് ഗുരുതരമായ മാനസിക അസ്വാസ്ഥ്യം ഉള്ളതായി പൊലീസ് സംശയിക്കുന്നു. പ്രതിയെവിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുമെന്ന് പൊലീസ് അറിയിച്ചു