14 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി. മധ്യപ്രദേശിലെ സത്‌ന ജില്ലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
കോട്ടാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബർ-ലഖൻവാ റോഡിന് സമീപമുള്ള കുറ്റിക്കാട്ടിൽ ഞായറാഴ്ചയാണ് അർദ്ധനഗ്നയായ നിലയിൽ എട്ടാംക്ലാസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ 5 മണിയോടെയാണ് പെൺകുട്ടി പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനായി വീട്ടിൽ നിന്ന് ഇറങ്ങിയപ്പോഴാണ് സംഭവം.
ക്രൂരമായ ലൈംഗികപീഡനത്തിന് പെൺകുട്ടി ഇരയായിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് അയച്ചിരിക്കുകയാണ്. "ബലാത്സംഗത്തിനും കൊലപാതകത്തിനും കേസെടുത്തിട്ടുണ്ട്. പൊലീസ് സംഘം കൊലപാതകത്തെപ്പറ്റി സൂക്ഷ്മമായി അന്വേഷിച്ച് തെളിവുകൾ ശേഖരിക്കുകയാണ്. സംശയിക്കപ്പെടുന്ന ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്." - എഎസ്പി (റൂറൽ) പ്രേംലാൽ കുർവേ പറഞ്ഞു.
മൂർച്ചയേറിയ ആയുധം കൊണ്ടാണ് പ്രതികൾ കുട്ടിയുടെ കഴുത്ത് അറുത്തതെന്നും അരയ്ക്ക് താഴെയുള്ള വസ്ത്രങ്ങൾ ഈരിയെടുത്ത് കഴുത്തിൽ മുറുക്കിയ നിലയിലായിരുന്നു മൃതദേഹമെന്നും പൊലീസ് പറയുന്നു.