**EDS: THIRD PARTY IMAGE** In this screengrab from a video posted on Dec. 30, 2025, Prime Minister Narendra Modi speaks during a pre-Budget meeting with eminent economists and sectoral experts at NITI Aayog, in New Delhi. (@NarendraModi YT via PTI Photo)(PTI12_30_2025_000217B)
പശ്ചിമേഷ്യയിൽ ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ തുടരുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെ എട്ട് ഗൾഫ് നേതാക്കളുമായി മോദി സംസാരിച്ചു. യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ, ജോർദാൻ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി ടെലിഫോണിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സംഘര്‍ഷം പരിഹരിക്കുന്നതിനുമുള്ള ശ്രമങ്ങൾ ചര്‍ച്ച ചെയ്തു.
സമാധാനം എത്രയും വേഗം പുനഃസ്ഥാപിക്കാൻ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തിന് ഗള്‍ഫ് രാജ്യങ്ങള്‍ നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നുവെന്നും രാജ്യങ്ങളുടെ പരമാധികാരത്തെയും ഐക്യത്തെയും വെല്ലുവിളിക്കുന്ന ഏതൊരു പ്രവര്‍ത്തിയെയും ശക്തമായി അപലപിക്കുന്നുവെന്നും മോദി എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.
അതേസമയം യുഎസ്, ഇറാൻ, ഈജിപ്ത്, യുകെ, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങളുടെ തലവന്മാരുമായി മോദി സംസാരിക്കുമോ എന്നതാണ് നിർണായകം. റഷ്യ- യുക്രെയ്ൻ യുദ്ധത്തിലെന്നപോലെ ഒരു സമാധാന ചർച്ചാ വേദി ഒരുക്കാൻ പ്രധാനമന്ത്രി ശ്രമിച്ചേക്കാം. അതേസമയം ഇപ്പോഴും പ്രധാനമന്ത്രിയോ സർക്കാരോ ഇറാനിലെ ആക്രമണത്തെ അപലപിച്ചിട്ടില്ല.
അതേസമയം, സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ദുബായിലെ യുഎസ് കോണ്‍സുലേറ്റിനുനേരെ ഇറാന്‍റെ ആക്രമണശ്രമമുണ്ടായി. ഡ്രോണ്‍ ആക്രമണശ്രമം തകര്‍ത്തെന്ന് ദുബായ് അറിയിച്ചു. ചെറിയ തീപിടിത്തമുണ്ടായെന്നും അത് നിയന്ത്രണവിധേയമാക്കിയെന്നും ദുബായ് വ്യക്തമാക്കി. ഖത്തറിലെ യുഎസ് സൈനികകേന്ദ്രമായ അല്‍ ഉദെയ്ദിലും മിസൈല്‍ ആക്രമണമുണ്ടായി. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും ആക്രമണം തടഞ്ഞെന്നും ഖത്തര്‍ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
അതിനിടെ, കഴിഞ്ഞരാത്രി തെക്കന്‍ ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ടയിര്‍ ജില്ലയില്‍ വ്യോമാക്രമണത്തെത്തുടര്‍ന്ന് പരുക്കേറ്റവരെ മാറ്റുന്നതിനിടെ മൂന്ന് പാരാമെഡിക്കല്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. ആറുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ടെഹ്റാന് കിഴക്ക് മിന്‍സാദെഹിയില്‍ രഹസ്യ ന്യൂക്ലിയര്‍ ആസ്ഥാനം എന്നറിയപ്പെട്ടിരുന്ന സ്ഥലം തകര്‍ത്തെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഇസ്രയേലിലെ ടെല്‍ അവീവ് അടക്കം നഗരങ്ങളില്‍ ഇറാനും വ്യോമാക്രമണം തുടരുകയാണ്.