ഡൽഹി എഐ ഉച്ചകോടിയില്‍ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്. അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദയ്ഭാനു ചിബ് അടക്കമുള്ള എട്ടുപേരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അതേസമയം ഈ നിര്‍ണായക ഘട്ടത്തിലും യൂത്ത് കോൺഗ്രസിന്റെ ചുമതലയുള്ള എഐസിസി നേതാവ് മനീഷ് ശർമ്മ സംഘടനയില്‍ നിന്നും അകലം പാലിക്കുകയാണെന്ന് പ്രവർത്തകർ പരാതിപ്പെട്ടു.
എഐ ഉച്ചകോടിയില്‍ പ്രതിഷേധിച്ച ഏഴുപേരെയാണ് പൊലീസ് അന്വേഷിക്കുന്നത്. ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞ ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന്റെ പക്കലുണ്ട്. നിലവില്‍ കസ്റ്റഡിയില്‍ ഉള്ള യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് അടക്കമുള്ള എട്ട് പേരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. എന്നാല്‍ പ്രതിഷേധക്കാരുടെ അറസ്റ്റിന്റെ പേരില്‍ നേതാക്കളെ മുഴുവന്‍ പൊലീസ് വേട്ടയാടുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. അര്‍ധരാത്രി വീടുകളില്‍ എത്തുന്നു എന്നും കുടുംബാംഗങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നു എന്നുമാണ് ആരോപണം. യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്തും രാജ്യവ്യാപകമായും പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്. അതേസമയം യൂത്ത് കോൺഗ്രസിന്റെ ചുമതലയുള്ള എഐസിസി നേതാവ് മനീഷ് ശർമ്മ സംഘടന ചുമതല കൃത്യമായി നിർവഹിക്കുന്നില്ലെന്നും ആശയവിനിമയത്തിനോ കൂടിക്കാഴ്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. ചിബിന്റെ അറസ്റ്റ് വിവരം അറിയാക്കാനായി വിളിച്ചപ്പോള്‍ മനീഷി്റെ ഫോണ്‍ ഓഫായിരുന്നു. അറസ്റ്റിലായവരുടെ മോചനത്തിനായുള്ള ഇടപടികളിലോ പ്രതിഷേധങ്ങളിലോ ഭാഗമാകുന്നില്ല എന്നും കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നിലെത്തിയ പരാതികളില്‍ പറയുന്നു. പ്രതിഷേധത്തിന്റെ സൂത്രധാരൻ ഉദയ്ഭാനു ചിബാണെങ്കിലും, ആസൂത്രണം നടന്നത് രാഹുൽ ഗാന്ധിയുടെ വീട്ടിലാണെന്നാണ് ബിജെപിയുടെ വാദം.