വിവാഹശേഷം ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന നവവധുവിനെ മുൻകാമുകൻ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി. ഒഡീഷയിലെ ബൊലാംഗീർ ജില്ലയിൽ ഞായറാഴ്ചയാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
കണ്ഡമാലില്‍ വെച്ച് നടന്ന വിവാഹ ചടങ്ങുകൾക്ക് ശേഷം കുടുംബാംഗങ്ങൾക്കൊപ്പം ദമ്പതികൾ വാഹനത്തിൽ മടങ്ങുന്നതിനിടെയാണ് മൂന്നംഗ സംഘം വഴിയിൽ തടഞ്ഞത്. തോക്കുമായി എത്തിയ സംഘം വരനെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തി യുവതിയെ ബലമായി പിടിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു.
വരന്റെയും കുടുംബാംഗങ്ങളുടെയും കൺമുന്നിൽ നടന്ന അപ്രതീക്ഷിത ആക്രമണത്തിൽ എന്തുചെയ്യണമെന്നറിയാതെ എല്ലാവരും പകച്ചുപോയി. സംഭവത്തിന് പിന്നാലെ വരൻ തർഭ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. മുൻകാമുകന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയെ മോചിപ്പിക്കാനും പ്രതികളെ എത്രയും വേഗം പിടികൂടാനുമായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ തുടരുകയാണ്.