ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനമാരോപിച്ചുള്ള കേസില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റിൽ. പാസ്റ്റര്‍ ജോസ് തോമസാണ് സിക്കന്തര്‍പൂരില്‍വച്ച് അറസ്റ്റിലായത്. പണവും ജോലിയും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം നടത്തിയെന്നാണ് ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമപ്രകാരമുള്ള കേസ്. ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും പരാതിയുണ്ട്. നാട്ടുകാരനായ ഗൗതം ഗൗര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
ബിഹാര്‍ പട്നയില്‍ താമസിക്കുന്ന ജോസ് തോമസ് മതപരിവര്‍ത്തനത്തിനായാണ് ബല്ലിയയിലെത്തിയതെന്ന് പൊലീസ് പറയുന്നു. ഇരുപതില്‍പ്പരം സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തോട് പ്രസംഗിക്കുന്നതിനിടെയാണ് ജോസിനെ അറസ്റ്റുചെയ്തത്. ഇയാളുടെ പക്കല്‍നിന്ന് 124 മത പുസ്തകങ്ങളും സംഗീതോപകരണങ്ങളും മൈക്രോഫോണുകളുമുള്‍പ്പെടെ പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.