Indian Minister of Commerce and Industry Piyush Goyal makes a press statement on the completion of India-US tariff in New Delhi, India, Tuesday, Feb. 3, 2026. AP/PTI(AP02_03_2026_000295A)
ഇന്ത്യ–യുഎസ് വ്യാപാരക്കരാര്‍ കര്‍ഷക വിരുദ്ധമല്ലെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍. ഒട്ടേറെ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് നിലവില്‍ യുഎസ് തീരുവയില്ല. ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങള്‍ക്ക് പൂജ്യം തീരുവയാകും. കയറ്റുമതി ചെയ്യുന്ന സ്മാര്‍ട് ഫോണിനും തീരുവയില്ലെന്നും മന്ത്രി വ്യക്തമാക്കി. കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടെന്നും കാര്‍ഷിക മേഖലയിലെ പല ഇനങ്ങള്‍ക്കും തീരുവ ഇല്ലാതെയാകുമെന്നും ജനിതകമാറ്റം വരുത്തിയ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്യില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യ–യുഎസ് വ്യാപാരക്കരാറിന്‍റെ രൂപരേഖ പ്രഖ്യാപിച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിനാണ് പിയൂഷ് ഗോയല്‍ കരാറിനെ കുറിച്ച് വിശദീകരിച്ചത്. കരാറില്‍ യുഎസിന് മാത്രമായി പ്രത്യേക നേട്ടമൊന്നും ഇല്ലെന്നും ചുവപ്പ് ചോളം, ബദാം പോലെയുള്ള നട്സ്, വൈന്‍, മദ്യം തുടങ്ങിയ തിരഞ്ഞെടുത്ത സാധനങ്ങള്‍ക്കായി മാത്രമാണ് ഇന്ത്യ വിപണി തുറക്കുന്നതെന്നും ആത്മനിര്‍ഭര്‍ ഭാരതില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരു ഉല്‍പ്പന്നങ്ങളും കരാറിന്‍റെ പരിധിയില്‍ വരില്ലെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. തേയില, കാപ്പിപ്പൊടി, വെളിച്ചെണ്ണ എന്നിവയ്ക്ക് അമേരിക്ക ഇറക്കുമതിത്തീരുവ ഏര്‍പ്പെടുത്തുന്നില്ലെന്നും നേന്ത്രപ്പഴം, മാങ്ങ, പേരയ്ക്ക, അവക്കാഡോ, കിവി,പപ്പായ, കൈതച്ചക്ക, കൂണ്‍, ബാര്‍ലി, ബേക്കറി സാധനങ്ങള്‍, കൊക്കോ ഉല്‍പ്പന്നങ്ങള്‍ , എള്ള് തുടങ്ങിയവയും ഇറക്കുമതിത്തീരുവയില്‍ നിന്നൊഴിവാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ അരി ഇറക്കുമതിക്ക് മുൻഗണന നൽകും. ഇന്ത്യയിൽനിന്ന് യുഎസിലേക്ക് കയറ്റുമതിചെയ്യുന്ന റബർ, പ്ലാസ്‌റ്റിക്, തുണിത്തരങ്ങൾ, തുകൽ, ചെരുപ്പ്, മരുന്നുകൾ, , വാഹന സ്പെയർ പാർട്‌സ് തുടങ്ങിയവയിലും ഇളവുണ്ടാകും. ഔഷധമേഖലയിലെ ഇളവ് തുടരും. പകരമായി അഞ്ചുവർഷത്തിനകം 50,000 കോടി ഡോളറിന്‍റെ ഉല്‍പന്നങ്ങള്‍ അമേരിക്കയില്‍നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യും.
അതേസമയം, റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാന്‍ ഇന്ത്യ സമ്മതിച്ചെന്നും അതിനാല്‍ നേരത്തെ ഏർപ്പെടുത്തിയ 25 ശതമാനം അധിക തീരുവ റദ്ദാക്കുന്നതായും വൈറ്റ് ഹൗസ് വ്യക്തമാക്കി. എന്നാല്‍ ഇത് വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല. റഷ്യന്‍ എണ്ണ വാങ്ങിയാല്‍ അധിക തീരുവ തിരികെ വരുമെന്ന് യുഎസ് പറയുന്നു. കർഷകർ, മത്സ്യബന്ധന തൊഴിലാളികൾ, സൂക്ഷ്മ – ചെറുകിട സംരംഭകർ എന്നിവർക്ക് കരാർ നേട്ടമാകും എന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു.