പെണ്‍ നായയെ ലൈംഗികമായി പീഡിപ്പിച്ച് നാല്‍പതുകാരന്‍. മുംബൈയിലെ സമ്ത നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാണ്ടിവാലി ഈസ്റ്റിലാണ് സംഭവം. പ്രതിയായ സഞ്ജയ് ഗൗഡിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തക അങ്കിത കാലെയുടെ പരാതിയിലാണ് പൊലീസ് നടപടി.
ഫെബ്രുവരി ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. അങ്കിത രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ലോഖണ്ഡ്‌വാല കോംപ്ലക്‌സിന് സമീപമുള്ള അഴുക്കുചാലിന് സമീപം ജനക്കൂട്ടത്തെ കണ്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അഴുക്കുചാലില്‍ പ്രതിയായ സഞ്ജയ് ഗൗഡിനെയും പെണ്‍നായയെയും കണ്ടെത്തി. നായ വേദന കൊണ്ട് പുളയുന്ന അവസ്ഥയിലായിരുന്നു എന്നാണ് എഫ്ഐആറിലുള്ളത്.
നായയുടെ വാല്‍ ഉയര്‍ത്തി നടത്തിയ പരിശോധനയില്‍ ലൈംഗീകാതിക്രമം നടന്ന സൂചന ലഭിച്ചതായും എഫ്ഐആറിലുണ്ട്. നായയുടെ സ്വകാര്യ ഭാഗത്ത് മുറിവുണ്ടായിരുന്നു കണ്ടെത്തി. തുടർന്ന് നായയെ പരേലിലെ ബോംബെ വെറ്ററിനറി കോളേജിലേക്ക് കൊണ്ടുപോയി. ഡോക്ടറാണ് ലൈംഗികാതിക്രമം നടന്നതായി സ്ഥിരീകരിച്ചത്. നിലവിൽ നായ സ്വകാര്യ വെറ്ററിനറി ക്ലിനിക്കിൽ ചികിത്സയിലാണ്.
നാട്ടുകാര്‍ വിവരമറിയിച്ചതിന് പിന്നാലെയെത്തിയ പൊലീസ് പ്രതിയായ സഞ്ജയ് ഗൗഡിനെ കസ്റ്റഡിയിലെടുത്തു. മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമവും ഭാരതീയ ന്യായ സംഹിതയും പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.