FILE PHOTO: U.S. President Donald Trump and Indian Prime Minister Narendra Modi shake hands as they attend a joint press conference at the White House in Washington, D.C., U.S., February 13, 2025. REUTERS/Kevin Lamarque/File Photo/File Photo
ഇന്ത്യ–അമേരിക്ക വ്യാപാരക്കരാര്‍ യാഥാര്‍ഥ്യമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇത് സന്തോഷവാര്‍ത്തയാണെന്നും മഹത്തായ രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയുമെന്നും മോദി പറഞ്ഞു. പങ്കാളിത്തത്തിന്‍റെ ആഴവും വിശ്വാസവും പ്രതിഫലിക്കുന്നതാണ് കരാറെന്നും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും തൊഴിലവസരം വര്‍ധിക്കുമെന്നും അമേരിക്കയുമായി പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. സമൂഹമാധ്യമമായ എക്സിലാണ് മോദിയുടെ കുറിപ്പ്.
മെയ്ക്ക് ഇന്‍ ഇന്ത്യയെ ശക്തിപ്പെടുത്തുന്നതാണ് കരാറെന്നും കര്‍ഷകര്‍ക്കും, സംരംഭകര്‍ക്കും എംഎസ്എംഇകള്‍ക്കും സ്റ്റാര്‍ട്ടപുകള്‍ക്കും മല്‍സ്യത്തൊഴിലാളികള്‍ക്കും വരെ പുതിയ അവസരങ്ങള്‍ കരാറിലൂടെ സൃഷ്ടിക്കപ്പെടുമെന്നും മോദി പറഞ്ഞു. വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ഇന്ത്യയ്ക്ക് ആഗോള പങ്കാളിയെയും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര വ്യവസായ മന്ത്രി പിയുഷ് ഗോയലിന്‍റെ ട്വീറ്റ് പങ്കുവച്ചായിരുന്നു മോദിയുടെ കുറിപ്പ്.
കര്‍ഷക താല്‍പര്യം ഉറപ്പാക്കിയാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നതെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ അവകാശപ്പെട്ടു. കാര്‍ഷിക, ക്ഷീര ഉല്‍പ്പന്നങ്ങള്‍ക്ക് പരിരക്ഷ ഉറപ്പാക്കിയെന്നും ചോളം,ഗോതമ്പ്, സോയ,അരി,പച്ചക്കറി തീരുവ കുറയ്ക്കില്ലെന്നും മന്ത്രി അറിയിച്ചു. 30 ട്രില്യണ്‍ ഡോളറിന്‍റെ വിപണിയാണ് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കായി ഇതോടെ തുറന്ന് കിട്ടിയിരിക്കുന്നതെന്നും ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ–യുഎസ് വ്യാപാരക്കരാറിന് രൂപരേഖയായി. ചില കാര്‍ഷിക വിഭവങ്ങള്‍ക്ക് ഇന്ത്യ നികുതി ഇളവ് ഉറപ്പാക്കും. ഇന്ത്യയും യുഎസും സംയുക്ത പ്രസ്താവന ഇറക്കി. റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ 25 ശതമാനം അധികതീരുവ ഒഴിവാക്കി. 50 ശതമാനം നികുതിയില്‍ നിന്ന് 18 ശതമാനമാക്കിയ ഔദ്യോഗിക ഉത്തരവില്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. വരുന്ന 5 വർഷത്തിനുള്ളിൽ 500 ബില്യൺ ഡോളർ വിലമതിക്കുന്ന ഊർജ ഉല്‍പ്പന്നങ്ങള്‍, വിമാനഭാഗങ്ങള്‍, വിമാനങ്ങള്‍, വിലയേറിയ ലോഹങ്ങൾ, സാങ്കേതിക ഉത്പന്നങ്ങൾ, കോക്കിങ് കൽക്കരി തുടങ്ങിയവ അമേരിക്കയില്‍ നിന്ന് ഇന്ത്യ വാങ്ങുമെന്ന് പ്രസ്താവനയില്‍ പറയുന്നു. അതേസമയം റഷ്യന്‍ എണ്ണയെ കുറിച്ച് കരാറിന്‍റെ ചട്ടക്കൂടില്‍ പരാമര്‍ശമില്ല. പ്രസ്താവന പ്രകാരം ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍, ചെരുപ്പ്, പ്ലാസ്റ്റിക്, റബര്‍, ഓര്‍ഗാനിക് രാസവസ്തുക്കള്‍, കരകൗശല ഉല്‍പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് 18 ശതമാനം ഇറക്കുമതിത്തീരുവ ഏര്‍പ്പെടുത്തും. ഇടക്കാല കരാര്‍ പൂര്‍ത്തിയാകുന്നതിന് അനുസരിച്ച് രത്നങ്ങള്‍, വജ്രങ്ങള്‍, വിമാനഭാഗങ്ങള്‍, ജനറിക് ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയവയ്ക്കുള്ള ഇറക്കുമതിത്തീരുവ നീക്കം ചെയ്യുമെന്നും വ്യക്തമാക്കുന്നു.