ഏകദേശം ഒരു വർഷം നീണ്ടുനിന്ന രാഷ്ട്രപതി ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് മണിപ്പൂരിൽ പുതിയ സർക്കാർ അധികാരമേറ്റത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യുംനാം ഖേംചന്ദ് സിങ്ങിനൊപ്പം രണ്ട് ഉപമുഖ്യമന്ത്രിമാരും അധികാരമേറ്റു. കുക്കി വിഭാഗത്തിൽ നിന്നുള്ള നെംച കിപ്‌ജെൻ, നാഗാ വിഭാഗത്തിൽ നിന്നുള്ള ലോസി ഡിക്കോ എന്നിവരാണ് ഉപമുഖ്യമന്ത്രിമാർ.
സർക്കാർ രൂപീകരണത്തോട് സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്ന കുക്കി സംഘടനകൾ, നെംച കിപ്‌ജെൻ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റതിനെ രൂക്ഷമായി വിമർശിച്ചു. സർക്കാരിൽ ചേർന്ന കുക്കി എംഎൽഎമാർക്ക് കുക്കി-സോ സംഘടനകൾ ഊരുവിലക്ക് ഏർപ്പെടുത്തി. കുക്കി മേഖലകളിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾ തടയുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി. പ്രത്യേക സ്വയംഭരണ പ്രദേശം എന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ സർക്കാരിൽ ചേർന്നത് ജനവഞ്ചനയാണെന്നാണ് കുക്കി ഇൻപി മണിപ്പൂർ, കുക്കി-സോ കൗൺസിൽ തുടങ്ങിയ സംഘടനകളുടെ നിലപാട്.
സമൂഹത്തിന്റെ പൊതുവായ തീരുമാനം ലംഘിച്ച് സർക്കാരിൽ ചേർന്ന എംഎൽഎമാരുടെ നടപടി വ്യക്തിപരമാണെന്നും അതിനുണ്ടാകുന്ന പ്രത്യാഘാതങ്ങൾക്ക് സംഘടനകൾ ഉത്തരവാദികളല്ലെന്നും അവർ വ്യക്തമാക്കി. മെയ്തേയ്, കുക്കി, നാഗാ വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകിക്കൊണ്ട് സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനാണ് പുതിയ സർക്കാർ ശ്രമിക്കുന്നത്. എന്നാൽ കുക്കി സംഘടനകളുടെ കടുത്ത നിലപാട് സർക്കാരിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. എൻ. ബീരേൻ സിങ്ങിന്റെ രാജിക്ക് പിന്നാലെ 2025 ഫെബ്രുവരിയിലാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.