ഡോ. ബി.ആർ. അംബേദ്കറെ അധിക്ഷേപിച്ചെന്നാരോപിച്ച് ആർഎസ്എസ് നിയന്ത്രിത സ്കൂളിലെ പ്രിൻസിപ്പലിനെ മര്‍ദിച്ച് കുട്ടികള്‍. ഉത്തർപ്രദേശിലെ മൊറാദാബാദിലുള്ള സരസ്വതി ശിശു വിദ്യാമന്ദിർ പ്രിൻസിപ്പലായ അശോക് കുമാർ സൂര്യവംശിക്കാണ് മര്‍ദനമേറ്റത്. പ്രിന്‍സിപ്പല്‍ അംബേദ്കറുടെ ചിത്രം വലിച്ചുകീറുകയും ദളിത് വിദ്യാർഥികൾക്കെതിരെ മോശം പരാമർശം നടത്തുകയും ചെയ്തുവെന്നാണ് നാട്ടുകാരുടെ ആരോപണം.
പുറത്തുനിന്നെത്തിയ ഇരുപതോളം ആൺകുട്ടികളാണ് സ്കൂൾ പരിസരത്ത് വെച്ച് പ്രിൻസിപ്പലിനെ ക്രൂരമായി മർദിച്ചത്. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാല്‍ താൻ അംബേദ്കറെ അപമാനിച്ചിട്ടില്ലെന്നും തന്നെ മർദിച്ചവർ പണം കവർന്നുവെന്നും പ്രിൻസിപ്പല്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. സ്കൂളിലെ അധ്യാപകരും ആര്‍എസ്എസ് പ്രവര്‍ത്തകരും ആക്രമണത്തെ അപലപിച്ചു.
പേരുകള്‍ തിരിച്ചരിഞ്ഞ ഏഴ് പേർക്കെതിരെയും കണ്ടാലറിയാവുന്ന 25 ഓളം പേർക്കെതിരെയും പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് കുട്ടികളെ കസ്റ്റഡിയിലെടുത്തു.