പ്രണയബന്ധത്തെ എതിർത്ത പിതാവിനെ മയക്കുമരുന്ന് നൽകി ഉറക്കിയ ശേഷം കാമുകനെക്കൊണ്ട് കുത്തിക്കൊലപ്പെടുത്തി പതിനേഴുകാരി. ഗുജറാത്തിലെ വഡോദരയിലാണ് ദാരുണമായ സംഭവം നടന്നത്. ഷാന ചൗഡ എന്നയാളാണ് കൊല്ലപ്പെട്ടത്. കേസില്‍ പെൺകുട്ടിയെയും കാമുകനെയും സുഹൃത്തിനെയും പൊലീസ് പിടികൂടി.
ഷാന ചൗഡ മകളുടെയും രഞ്ജീത് ഗജേന്ദ്രഭായ് വഗേല എന്ന യുവാവിന്റെയും ബന്ധത്തെ എതിർത്തിരുന്നു. കഴിഞ്ഞ ജൂലൈയിൽ ഇരുവരും ഒളിച്ചോടിയിരുന്നു. അന്ന് പിതാവ് നൽകിയ പരാതിയിൽ പോക്സോ നിയമപ്രകാരം രഞ്ജീത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ഓഗസ്റ്റിൽ ഇയാൾ ജാമ്യത്തിലിറങ്ങി. തുടർന്ന് തങ്ങളുടെ പ്രണയത്തിന് തടസ്സമായി നിൽക്കുന്ന പിതാവിനെ ഇല്ലാതാക്കാൻ ഇരുവരും ചേർന്ന് പദ്ധതിയിടുകയായിരുന്നു.
ഡിസംബർ 16-ന് മാതാപിതാക്കൾക്ക് മയക്കുമരുന്ന് നൽകാൻ പെൺകുട്ടി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ഡിസംബർ 18-ന് രാത്രി ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകി. മയക്കത്തിലായതോടെ രഞ്ജീത്തും സുഹൃത്ത് ഭവ്യ മഹേഷ് ഭായ് വസാവയും മുറിയിൽ അതിക്രമിച്ചു കയറി പിതാവിനെ പലതവണ കുത്തി പരിക്കേൽപ്പിച്ചു. തന്റെ 'തടസ്സം' നീങ്ങിയെന്ന് ഉറപ്പുവരുത്താൻ പെൺകുട്ടി ജനലിലൂടെ പിതാവിന്റെ കൊലപാതകം നോക്കിനിന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ മൂന്ന് മാസമായി പെൺകുട്ടി ഈ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഒരു പപ്പട നിർമ്മാണ യൂണിറ്റിലെ തൊഴിലാളിയാണ് പ്രതിയായ രഞ്ജീത്. രഞ്ജീത്തിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചൈൽഡ് പ്രൊട്ടക്ഷൻ ഹോമിലേക്ക് മാറ്റി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.