Civil Aviation Minister Kinjarapu Ram Mohan Naidu visits an ATC control centre, following widespread flight cancellations and delays by IndiGo, in New Delhi
ഇന്‍ഡിഗോ വിമാനസര്‍വീസ് പ്രതിസന്ധിയില്‍ ഡിജിസിഎയ്ക്ക് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്ന് വ്യോമയാനമന്ത്രി. കൃത്യമായ കൂടിയാലോചനകളോടെയാണ് ജോലിസമയചട്ടം നടപ്പിലാക്കിയത്. പ്രതിസന്ധി മനഃപൂര്‍വം സൃഷ്ടിച്ചതെന്നും സംശയം. ആവശ്യമെങ്കില്‍ ഇന്‍ഡിഗോ സിഇഒയെ പുറത്താക്കിയേക്കുമെന്നും കേന്ദ്രവ്യോമയാനമന്ത്രാലയം. പുതുക്കിയ ഷെഡ്യൂള്‍ ഇന്‍ഡിഗോ ഇന്ന് സമര്‍പ്പിക്കും. അതിനിടെ എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാകും. ഡ്യൂട്ടി സയമ ലംഘനങ്ങള്‍, ജോലി സമ്മര്‍ദം തുടങ്ങിയ ആശങ്കകള്‍ പാര്‍ലമെന്ററി കമ്മിറ്റിയെ അറിയിക്കും.
പ്രവര്‍ത്തനം സാധാരണ നിലയിലായെന്നാണ് ഇന്‍ഡിഗോ അധികൃതര്‍ പറയുന്നത്. എന്നാല്‍ ദിവസവും വിമാന സര്‍വീസുകള്‍ മുടങ്ങി. വിമാന യാത്രക്കാരുടെ ബുദ്ധിമുട്ട് അവസാനിപ്പിക്കണമെന്ന് എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്‍ഡിഗോയുടെ അഞ്ച് ശതമാനം ശൈത്യകാല സര്‍വീസുകള്‍ വെട്ടിച്ചുരുക്കി.
അഞ്ഞൂറോളം സര്‍വീസുകളാണ് ഇന്നലെ തടസ്സപ്പെട്ടത്. ഷെഡ്യൂളുകളില്‍ സ്ഥിരത കൈവരിക്കാന്‍ പ്രതിദിനമുള്ള 400 മുതല്‍ 500 സര്‍വീസുകള്‍ ഇന്‍ഡിഗോ വെട്ടിച്ചുരുക്കി. നിലവില്‍ 2,300ലേറെ സര്‍വീസുകളാണ് ഇന്‍ഡിഗോ നടത്തിയിരുന്നത്. ഇനിയത് 1,800 മുതല്‍ 1,900 സര്‍വീസുകള്‍ വരെയായി കുറയും. റദ്ദാക്കപ്പെടുന്ന സര്‍വീസുകളെക്കുറിച്ച് യാത്രക്കാരെ 72 മണിക്കൂറിന് മുന്‍പ് അറിയിക്കും. എല്ലാം സാധാരണ നിലയിലായെന്നും യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ ക്ഷമചോദിക്കുന്നതായും ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സ് പറഞ്ഞു.
പുതുക്കിയ ഷെഡ്യുളുകൾ ഏതൊക്കെയെന്ന് ഇന്നു വൈകുന്നേരം അഞ്ചുമണിക്കകം അറിയിക്കണമെന്ന് കേന്ദ്ര വ്യോമയാനമന്ത്രാലയം ഇന്‍ഡിഗോയോട് ആവശ്യപ്പെട്ടു. വിമാന യാത്രക്കാരുടെ ബുദ്ധിമുട്ട് അവസാനിപ്പിക്കണമെന്ന് എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നിയമങ്ങളും ചട്ടങ്ങളും ജനങ്ങളെ വലയ്ക്കുന്ന നിലയിലാകരുതെന്നും പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന. വ്യോമസുരക്ഷയ്ക്ക് കേന്ദ്ര വ്യോമയാനമന്ത്രാലയം കൊണ്ടുവന്ന ചട്ടങ്ങള്‍ പാലിക്കുന്നതില്‍ ഇന്‍ഡിഗോയ്ക്ക് വീഴ്ച പറ്റിയെന്ന് വ്യോമയാനമന്ത്രി റാംമോഹന്‍ നായിഡു പറഞ്ഞു. ഉത്തരവാദിത്തം ഉറപ്പാക്കുമെന്നും നടപടിയുണ്ടാകുമെന്നും റാംമോഹന്‍ നായിഡു ലോക്സഭയില്‍.
ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സിനെയും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറെയും ഡിജിസിഎ രൂപീകരിച്ച നാലംഗ അന്വേഷണ സമിതി ഉടന്‍ വിളിച്ചുവരുത്തുമെന്നാണ് വിവരം.