ചുമ മരുന്ന് കഴിച്ച കുട്ടികളുടെ മരണങ്ങളിൽ പരിശോധനയും നടപടികളും ഊർജിതമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം.  കോൾഡ്രിഫ് ചുമമരുന്ന് ഉല്‍പാദിപ്പിച്ച തമിഴ്നാട് കാഞ്ചീപുരത്തെ ശ്രീസാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്‍റെ ലൈസന്‍സ് ഇന്ന് റദ്ദാക്കിയേക്കും.  ലൈസന്‍സ് റദ്ദാക്കാന്‍ ഇന്നലെ ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചിരുന്നു.  ഇന്ന് കൂടുതൽ മരുന്ന് സാമ്പിളുകളുടെ പരിശോധന ഫലവും ലഭിക്കും.

 മധ്യപ്രദേശിലും രാജസ്ഥാനിലും മരിച്ച കുട്ടികൾ കഴിച്ച മരുന്നുകളുടെ 10 സാമ്പിളുകളിൽ 9 എണ്ണം ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. 'കോൾഡ്രിഫ്' ചുമ സിറപ്പിലാണ് അനുവദനീയമായതിലേറെ ഡൈഎത്തിലീൻ ഗ്ലൈക്കോള്‍ കണ്ടെത്തിയത്. 9 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.  പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍  പാലിക്കാത്ത  മരുന്ന് നിർമാണ യൂണിറ്റുകളുടെ ലൈസൻസ്  റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

കുട്ടികളിൽ ചുമമരുന്നുകളുടെ യുക്തിസഹമായ ഉപയോഗം ഉറപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി വിളിച്ച യോഗത്തില്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. മധ്യപ്രദേശിലും രാജസ്ഥാനിലുമായി ചുമ മരുന്ന് കഴിച്ച 17 കുട്ടികളാണ് മരിച്ചത്.  ചിന്ദ്വാഡയില്‍ മരിച്ച രണ്ടുവയസുകാരിയുടെ  പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും.

ENGLISH SUMMARY:

Central Health Ministry intensifies inspection and action following the deaths of 17 children after consuming Coldriff cough syrup. License of Srisaan Pharmaceuticals in Kancheepuram, Tamil Nadu, likely to be cancelled today after Diethylene Glycol was found in the syrup. New sample test results expected.