ചുമ മരുന്ന് കഴിച്ച ഒരു കുട്ടികൂടി രാജസ്ഥാനില്‍ മരിച്ചു. ജയ്പൂരിലാണ് മരിച്ചത്. രാജസ്ഥാനില്‍ മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി. അതേസമയം, രാജസ്ഥാനിലും മധ്യപ്രദേശിലും ചുമ മരുന്നു കഴിച്ച കുട്ടികൾ മരിച്ച സാഹചര്യത്തിൽ രാജ്യവ്യാപക പരിശോധന ആരംഭിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. എൻഐവി, ഐസിഎംആർ , സിഡിഎസ്‌സിഒ, നാഗ്പൂർ എയിംസ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ അടങ്ങിയ സംഘമാണ് വിഷയം പരിശോധിക്കുന്നത്. ഓരോ സാമ്പിളുകളിലും ഡൈഎത്തിലീൻ ഗ്ലൈക്കോളിൻ്റെ സാന്നിധ്യം ഉണ്ടോയെന്നും ഏത് അളവിലാണെന്നുമാണ് നിലവിൽ പരിശോധിക്കുന്നത്.
തമിഴ്നാട്ടിൽ ഉൽപാദിപ്പിച്ച ചുമ മരുന്നിൽ അനുവദിനീയമായതിലും അധികം ഡൈഎത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പരിശോധന വ്യാപിപ്പിച്ചത്. കേരളത്തിന് പിന്നാലെ മധ്യപ്രദേശ് സർക്കാരും കോൾഡ്രിഫ് സിറപ്പിന്റെ വിൽപ്പന നിരോധിച്ചിട്ടുണ്ട്. മരിച്ച 11 കുട്ടികളുടെ ബന്ധുക്കൾക്ക് നാലുലക്ഷം വീതം മധ്യപ്രദേശ് സർക്കാർ സഹായധനം പ്രഖ്യാപിച്ചു. പ്രഖ്യാപിച്ച തുക ചെറുതാണെന്നും 50 ലക്ഷം സഹായ ധനമായി നൽകണമെന്നും കോൺഗ്രസ് നേതാവ് കമൽനാഥ് ആവശ്യപ്പെട്ടു.