യു.എസ്. പ്രഖ്യാപിച്ച 25 ശതമാനം ഇറക്കുമതി തീരുവ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ താല്‍ക്കാലികമായെങ്കിലും ബാധിക്കും എന്നുറപ്പ്. കാര്‍ഷികോല്‍പന്നങ്ങള്‍, സമുദ്രോല്‍പന്നങ്ങള്‍, ടെക്‌സ്റ്റൈല്‍, ആഭരണങ്ങള്‍, ഓട്ടോമൊബൈല്‍ തുടങ്ങിയ മേഖലകളിലാണ് കാര്യമായ പ്രഹരം ഉണ്ടാവുക. രാജ്യത്തിന്റെ ഏറ്റവു വലിയ വ്യാപാര പങ്കാളികളില്‍ ഒന്നായിരുന്ന യു.എസിലേക്കായിരുന്നു ഇന്ത്യയുടെ കയറ്റുമതിയുടെ 18 ശതമാനവും.
അപ്രതീക്ഷിതമല്ലെങ്കിലും ആശങ്കപ്പെടുത്തുന്നതാണ് ഇന്ത്യക്ക് തിരിച്ചടിത്തീരുവ ഏര്‍പ്പെടുത്താനുള്ള യു.എസ്. പ്രസിഡന്‌റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം. കാര്‍ഷിക മേഖലയെ നന്നായിത്തന്നെ ഉലയ്ക്കുമെന്നുറപ്പ്. സാരമായി ബാധിക്കുക 2.58 ബില്ല്യന്‍ ഡോളരിന്റെ കയറ്റുമതി മൂല്യമുള്ള മല്‍സ്യം, മാംസം, സംസ്‌കരിച്ച സമുദ്രോല്‍പന്നങ്ങള്‍ എന്നിവയെയാണ്. സംസ്‌കരിച്ച മറ്റുഭക്ഷ്യോല്‍പന്നങ്ങള്‍, പഞ്ചസാര, കോക്കൊ എന്നിവയുടെ കയറ്റുമതിയും കുറയും. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയ്ക്കും പാലുല്‍പന്നങ്ങള്‍ക്കും തീരുവ വര്‍ധന തിരിച്ചടിയാണ്. ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ക്കുള്ള തീരുവ ബാധിക്കുക സ്മാര്‍ട്‌ഫോണ്‍ കയറ്റുമതിയെയാണ്. നിലവില്‍ ഇന്ത്യയില്‍ നിര്‍മിച്ച് യു.എസിലേക്ക് കൊണ്ടുപോവുന്ന ഐ ഫോണിനടക്കം നികുതി ബാധകമാകും. അതോടെ ഇന്ത്യയിലെ ഉല്ഡപാദനം അവസാനിപ്പിക്കാന്‍ യു.എസ്. കമ്പനികള്‍ നിര്‍ബന്ധിതരാവും. 2.76 ബില്ല്യന്‍ ഡോളര്‍ കയറ്റുമതി മൂല്യമുള്ള ടെക്‌സ്‌റ്റൈല്‍ ഉല്‍പന്നങ്ങള്‍, ടയര്‍ അടക്കമുള്ള റബര്‍ ഉല്‍പന്നങ്ങള്‍ എന്നിവയെയും തിരിച്ചടി ത്തീരുവ കാര്യമായി ബാധിക്കും. റഷ്യന്‍ എണ്ണ വാങ്ങുന്നതിന് അധികമായി ചുമത്തുമെന്ന് പ്രഖ്യാപിച്ച തീരുവ കൂടി വ്യക്തമായാമെ ആഘാതത്തിന്റെ യഥാര്‍ഥ ആഴം വ്യക്തമാകു.
തിരിച്ചടിത്തീരുവ ഏര്‍പ്പെടുത്തിയ യു.എസിന്റെ സമ്മര്‍ദത്തിന് മുന്നില്‍ വഴങ്ങില്ലെന്ന സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍. രാജ്യതാല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടു മാത്രമെ വ്യാപാര കരാര്‍ ഉണ്ടാക്കു എന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ ആദ്യ പ്രതികരണം. അതേസമയം പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.