അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിലെ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. അപകടസ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. "ഡിഎൻഎ പരിശോധന പൂർത്തിയാക്കിയ ശേഷം മാത്രമേ മരണക്കണക്ക് ഔദ്യോഗികമായി പുറത്തുവിടൂ," അമിത് ഷാ വ്യക്തമാക്കി. "വിമാനത്തിൽ വലിയ തീയും അത്യുഷ്ണവും ഉണ്ടായത് കാരണം യാത്രക്കാർക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. മൃതദേഹങ്ങൾ ഏറെക്കുറെ തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. Read Also: ഭര്‍ത്താവിനെ കാണാനായി ലണ്ടനിലേക്ക് പുറപ്പെട്ട നവവധു; വിമാനാപകടത്തില്‍ ദാരുണാന്ത്യം
ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാനദുരന്തങ്ങളിലൊന്നായ അഹമ്മദാബാദ് വിമാനാപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ക്രൂ അംഗങ്ങളടക്കം വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ബാക്കിയെല്ലാവരും മരണപ്പെട്ടു. ബ്രിട്ടീഷ് പൗരനായ ഇന്ത്യൻ വംശജൻ വിശ്വാസ് കുമാർ രമേഷ് (45) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. എമർജൻസി എക്സിറ്റ് വഴിയാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. സീറ്റ് നമ്പർ 11A ആയിരുന്നു ഇദ്ദേഹത്തിന്റേത്. അപകടത്തിൽ സഹോദരനും ഒപ്പമുണ്ടായിരുന്നു. Read Also: ട്രാഫിക്കിൽ കുടുങ്ങി, ഫ്‌ളൈറ്റ് മിസായി; ജീവൻ തിരിച്ചുകിട്ടിയിട്ടും നടുക്കം മാറാതെ ഭൂമി ചൗഹാന്‍
വിമാനം ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിലേക്കാണ് പതിച്ചത്. അപകടത്തിൽ അഞ്ച് എം.ബി.ബി.എസ് വിദ്യാർത്ഥികളും മരിച്ചു. മെഡിക്കൽ കോളേജ് ഹോസ്റ്റലിന് വൻ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ലണ്ടൻ ഗാറ്റ്‌വിക് ലക്ഷ്യമാക്കി പറന്നുയർന്ന എയർ ഇന്ത്യ 171 ഡ്രീംലൈനർ വിമാനമാണ് തകർന്നു വീണത്. വിമാനം 800 അടി മാത്രം പറന്നുയർന്നതിന് തൊട്ടുപിന്നാലെ പൈലറ്റ് അപായസന്ദേശം അയച്ചു. പിന്നാലെ വിമാനം താഴേക്ക് തകർന്നു വീഴുകയും തീഗോളമായി മാറുകയും ചെയ്തു. രാജ്യം കണ്ട രണ്ടാമത്തെ ഏറ്റവുംവലിയ വിമാനദുരന്തമാണ് അഹമ്മദാബാദില്‍ സംഭവിച്ചത്. Read Also: ഭാര്യയെയും മകളെയും കാണാൻ യാത്ര; ആകാശദുരന്തത്തിൽ പൊലിഞ്ഞ് ബിജെപിയുടെ സൗമ്യമുഖം
വിമാനദുരന്തത്തെക്കുറിച്ച് ശക്തമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി പ്രഖ്യാപിച്ചു. അപകടത്തിൽ കുറ്റക്കാരെ വെറുതെ വിടില്ലെന്ന് മന്ത്രി ഉറപ്പുനൽകി. "അപകടത്തിന്റെ എല്ലാ വശങ്ങളും വിശദമായി അന്വേഷിക്കും. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കും," കേന്ദ്രമന്ത്രി വ്യക്തമാക്കി.