വിവാഹ വേദിയില്‍ താലികെട്ടാന്‍ വിസമ്മതിച്ച വധു കാമുകനൊപ്പം ഇറങ്ങി പോയി. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലാണ് സംഭവം. വിവാഹവേദിയില്‍ വരന്‍ താലിയുമായി നില്‍ക്കുമ്പോഴാണ് യുവതി പ്രണയം തുറന്നു പറയുന്നത്. ഒടുവിൽ പോലീസ് സംരക്ഷണയിൽ യുവതി കാമുകനൊപ്പം ഇറങ്ങിപോവുകയായിരുന്നു.
ഹാസൻ ജില്ലയിലെ ശ്രീ ആദിചുഞ്ചനഗിരി കല്യാണ മണ്ഡപത്തില്‍ പല്ലവിയും വേണുഗോപാലും തമ്മിലുള്ള വിവാഹത്തിനിടെയാണ് സംഭവങ്ങള്‍. ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ് പല്ലവി. സർക്കാർ സ്കൂൾ അധ്യാപകനായ വേണുഗോപാലുമായാണ് പല്ലവിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഫോൺ കോൾ ലഭിച്ചതിന് പിന്നാലെ പല്ലവി മുറിയിൽ നിന്ന് പുറത്തിറങ്ങാൻ വിസമ്മതിക്കുകയായിരുന്നു. താൻ മറ്റൊരാളുമായി പ്രണയത്തിലാണെന്നും വിവാഹവുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും പല്ലവി വ്യക്തമാക്കുകയായിരുന്നു.
കുടുംബവും ബന്ധുക്കളും ആവശ്യപ്പെട്ടെങ്കിലും പല്ലവി വിവാഹത്തിന് സമ്മതിച്ചില്ല. യുവതിയുടെ സമ്മതമില്ലാതെ വിവാഹവുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് വരനും വ്യക്തമാക്കി. പിന്നീട് പല്ലവി കാമുകനൊപ്പം ഇറങ്ങിപോവുകയായിരുന്നു. എക്സില്‍ പ്രചരിക്കുന്ന വിഡിയോ ഇതുവരെ 20 ലക്ഷത്തിലധികം പേരാണ് കണ്ടത്.
വൈറല്‍ വീഡിയോയിൽ വരൻ പല്ലവിയോട് സംസാരിക്കുന്നതും നിശബ്ദമായി തലയാട്ടുന്നതും കാണാം. തുടർന്ന് മുഖം മറച്ച് പല്ലവിയെ കാമുകനൊപ്പം കാറില്‍ പോകുന്നതാണ് വിഡിയോയിലുള്ളത്.