New Delhi: Defence Minister Rajnath Singh speaks during the virtual inauguration of the BrahMos Aerospace Integration and Testing Facility, as part of an event held in Lucknow, in New Delhi, Sunday, May 11, 2025. (PTI Photo/Manvender Vashist Lav)(PTI05_11_2025_000119A)
ഓപറേഷന്‍ സിന്ദൂരിന്‍റെ വിജയത്തിന് പിന്നാലെ ജമ്മു കശ്മീരിലെ മൂന്ന് സൈനിക – വ്യോമ താവളങ്ങള്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇന്ന് സന്ദര്‍ശിക്കും. നിയന്ത്രണ രേഖയിലും സന്ദര്‍ശനം നടത്തുന്ന അദ്ദേഹം സാഹചര്യങ്ങള്‍ വിലയിരുത്തും. 21–ാം നൂറ്റാണ്ടിലെ അത്യാധുനിക സൈനിക ശക്തിയെന്ന നിലയിൽ ഇന്ത്യയുടെ പങ്ക് ഉറപ്പിക്കാന്‍ ഓപ്പറേഷന്‍ സിന്ദൂരിനായെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതിനിടെ, ജമ്മു കശ്മീരിന്‍റെ അതിര്‍ത്തി മേഖലകളില്‍നിന്ന് പൊട്ടാത്ത ഷെല്ലുകളും മറ്റ് സ്ഫോടക വസ്തുക്കളും നിര്‍വീര്യമാക്കുന്നത് തുടരുകയാണ്. ക്യാംപുകളില്‍നിന്നും ആളുകള്‍ വീടുകളിലേക്ക് മടങ്ങുന്നതും തുടരുന്നു.
Indian villagers stand near a house damaged by overnight Pakistani artillery shelling in Pahari Wala village near the Line of Control (LoC) in India's Jammu region on May 11, 2025. India and Pakistan traded accusations of ceasefire violations early on May 11, hours after US President Donald Trump announced that the nuclear-armed neighbours had stepped back from the brink of full-blown war. (Photo by Money SHARMA / AFP)
അതേസമയം, ഓപറേഷൻ സിന്ദൂരിനെ മോദിയുടെ വിജയമായി ചിത്രീകരിക്കുന്ന ബിജെപിയുടെ നീക്കങ്ങളെ തുറന്നു കാട്ടാൻ കോൺഗ്രസ് നീക്കം. പാർട്ടി നിലപാടും ഉയർത്തുന്ന ചോദ്യങ്ങളും താഴെത്തട്ടിലേക്ക് എത്തിക്കാനാണ് നേതാക്കൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം. പഹൽഗാമിൽ ഉണ്ടായ സുരക്ഷാ വീഴ്ച, ആക്രമണം നടത്തിയ ഭീകരരെ പിടികൂടാൻ ആകാത്തത്, അമേരിക്കയുടെ ഇടപെടൽ തുടങ്ങിയവ നേതാക്കൾ സമൂഹമാധ്യമങ്ങൾ,വാർത്താസമ്മേളനങ്ങൾ എന്നിവ വഴി ആവർത്തിക്കും. 15 നഗരങ്ങളിൽ ജയ്ഹിന്ദ് റാലി നടത്താനും അതിനോടനുബന്ധിച്ച് ജയ്ഹിന്ദ് സഭ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇവിടെയെല്ലാം പ്രധാനമന്ത്രിയോടുള്ള ചോദ്യങ്ങൾ ആവർത്തിക്കും. എൻഡിഎ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനുള്ള പ്രധാനമന്ത്രിയുടെ നീക്കത്തിനെതിരെയും ശക്തമായ പ്രതിഷേധം ഉയർത്തും. നാളെ രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനവും നിശ്ചയിച്ചിട്ടുണ്ട്. ബിജെപിയുടെ രാജ്യവ്യാപക തിരംഗ യാത്ര തുടരുകയാണ്.
അതിനിടെ, കേണൽ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമർശത്തിൽ മധ്യപ്രദേശ് മന്ത്രിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു.മധ്യപ്രദേശിലെ ഇൻഡോറിനടുത്തുള്ള മാൻപുര്‍ പൊലീസാണ് മന്ത്രി വിജയ് ഷായ്ക്കെതിരെ കേസെടുത്തത്. മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമിച്ചു, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ലംഘിക്കാൻ ശ്രമിച്ചു. എന്നീ കുറ്റങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. മധ്യപ്രദേശ് ഹൈക്കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. മന്ത്രിക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി മോഹൻ യാദവ് പൊലീസിന് നിർദേശം നൽകി. ഇതോടെ വിജയ് ഷായുടെ അറസ്റ്റിന് സാധ്യതയുണ്ട്. ഓപറേഷൻ സിന്ദൂറിന്റെ മുൻനിരയിലുള്ള കേണല്‍ സോഫിയ ഖുറേഷിയെ ഭീകരവാദികളുടെ സഹോദരിയെന്നാണ് മന്ത്രി വിശേഷിപ്പിച്ചത്.
പാക്കിസ്ഥാനെ പിന്തുണച്ച തുര്‍ക്കിക്കും അസര്‍ബൈജാനുമെതിരെ ഇന്ത്യയില്‍ ആരംഭിച്ച വ്യാപക ബഹിഷ്കരണ ആഹ്വാനം തുടരുകയാണ്. ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്രാ ടിക്കറ്റുകളും ഹോട്ടല്‍ ബുക്കിങുകളും വ്യാപകമായി റദ്ദാക്കപ്പെടുകയാണെന്ന് വിവിധ ബുക്കിങ് സൈറ്റുകള്‍ അറിയിച്ചു. തുര്‍ക്കിയുടെ ഡ്രോണുകള്‍ ഇന്ത്യയെ ആക്രമിക്കാന്‍ പാക്കിസ്ഥാന്‍ ഉപയോഗിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ബഹിഷ്കരണ ആഹ്വാനം ഊര്‍ജിതമായത്. അതിനിടെ, അറബിക്കടലില്‍ പാക് തീരത്തോട് ചേര്‍ന്ന് പാക് നാവികസേന ഫയറിങ് പരിശീലനം പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനയുടെ ജിയോളജി & ജിയോഫിസിക്സ് സർവേ കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് നീങ്ങിയെന്ന റിപ്പോര്‍ട്ടുകളില്‍ ഉടന്‍ സ്ഥിരീകരണവും ലഭ്യമായേക്കും.