മലപ്പുറത്തെ കോണ്‍ഗ്രസ് വിജയത്തെ പുകഴ്ത്തി വിഎസ് ജോയ്. മലപ്പുറം ജില്ലാ പഞ്ചായത്തിൽ പ്രതിപക്ഷമില്ലാതെ യുഡിഎഫ് ഭരിക്കുമെന്ന് വിഎസ് ജോയ് ഫെയ്സ്ബുക്കില്‍ കുറിച്ചു. 33ൽ 33 ഡിവിഷനിലും യുഡിഎഫ്, 15 ബ്ലോക്ക് പഞ്ചായത്തിൽ 15ലും യുഡിഎഫ്, 12 മുനിസിപ്പാലിറ്റിയിൽ 11ലും യുഡിഎഫ്, 94 പഞ്ചായത്തിൽ മൂന്നെണ്ണം ഒഴിച്ചു മുഴുവൻ പഞ്ചായത്തിലും യുഡിഎഫ്, സമാനതകളില്ലാത്ത ഈ മുന്നേറ്റം, ജോയ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
അതേ സമയം പാനൂർ പാറാട് വടിവാളുമായി യുഡിഎഫ് പ്രവർത്തകരെ ആക്രമിച്ച് എൽഡിഎഫ് പ്രവർത്തകർ. നാട്ടുകാരെ ഭീഷണിപ്പെടുത്തിയ സംഘം സ്ഫോടക വസ്തുക്കൾ എറിയുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തു. പാറാട് ടൗണിൽ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെയാണ് യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. കല്ലേറിൽ നിരവധി പേർക്ക് പരുക്കേറ്റു. സംഘർഷം തടയാൻ പൊലീസ് ലാത്തിവീശി.
യുഡിഎഫിന്റെ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവർത്തകനായ ശരത്ത് കാറിൽ എത്തിയപ്പോൾ പ്രവർത്തകർ കാർ തടഞ്ഞ് അസഭ്യം പറഞ്ഞതാണ് സംഘർഷം തുടങ്ങാൻ കാരണമെന്നാണ് ഒരു വിഭാഗം പറയുന്നത്. ഇതോടെ ആയുധങ്ങളുമായി സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി. വടിവാള്‍ വീശി ആളുകള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.