rajauri-shell-attack-during-reporting

ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ അതിര്‍ത്തി തുടര്‍ച്ചായ മൂന്നാം ദിവസവും സംഘര്‍ഷഭരിതമായി തുടരുന്നു. ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടുള്ള പാക് ആക്രമണം തുടരുകയാണ്. രജൗറിയില്‍ മനോരമന്യൂസിന്‍റെ തല്‍സമയ റിപ്പോര്‍ട്ടിങിനിടെയും പാക് ഷെല്ലാക്രമണമുണ്ടായി. ദൃശ്യങ്ങള്‍ മനോരമ ന്യൂസ് ക്യാമറയില്‍ പതിഞ്ഞു. വാര്‍ത്താസംഘത്തിന്‍റെ തൊട്ടരികിലാണ് സ്ഫോടനമുണ്ടായത്. തുടര്‍ച്ചയായി സ്ഫോടനങ്ങളുടെ ശബ്ദവും കേള്‍ക്കാം. സംഘം സുരക്ഷിതരാണ്.

അതേസമയം, തുടര്‍ച്ചയായ പാക് ആക്രമണനീക്കങ്ങള്‍ തകര്‍ക്കുകയാണ് ഇന്ത്യന്‍ സൈന്യം. 26 സ്ഥലങ്ങളില്‍ പാക് ഡ്രോണുകള്‍ തകര്‍ത്തു. ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപവും ബാരാമുള്ളയിലും ഡ്രോണുകള്‍ വെടിവച്ചിട്ടു. രാജസ്ഥാനിലെ പൊഖ്‌റാനിലും പഞ്ചാബിലെ ഗുരുദാസ്പുരിലുമെത്തിയ പാക് ഡ്രോണുകളും തകര്‍ത്തു. ഗുജറാത്ത് അതിര്‍ത്തിയില്‍ മാത്രം 10 പാക് ‍ഡ്രോണുകളാണ് ഇന്ത്യ തകര്‍ത്തത്. പഞ്ചാബ് ഫിറോസ്പുരില്‍ വീടിനുമുകളില്‍ ഡ്രോണ്‍ പതിച്ചുണ്ടായ സംഭവത്തില്‍ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പഞ്ചാബില്‍ വൈദ്യുതനിലയം ലക്ഷ്യമിട്ട് ഡ്രോണ്‍ എത്തിയതായി പ്രാദേശികമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. രജൗരിയിലും കനത്ത ഷെല്‍ ആക്രമണം തുടരുകയാണ്. ഉധംപൂരില്‍ വലിയ സ്ഫോടന ശബ്ദം കേള്‍ക്കുന്നുണ്ട്. തുടര്‍ച്ചയായി സൈറണ്‍ മുഴങ്ങുകയും ചെയ്യുന്നുണ്ട്.

ജമ്മു – പഠാന്‍കോട്ട് വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ട് പുലര്‍ച്ചെ എത്തിയ പാക് മിസൈലുകളും സൈന്യം തകര്‍ത്തിരുന്നു. ശ്രീനഗറിലും വടക്കന്‍ കശ്മീരിലുമായി പാക്കിസ്ഥാന്‍റെ രണ്ട് യുദ്ധവിമാനങ്ങള്‍ വീഴ്ത്തിയെന്നും സൂചനയുണ്ട്. സംഭവ സ്ഥലത്ത് സൈന്യവും സി.ആര്‍.പി.എഫും പൊലീസും പരിശോധന തുടരുകയാണ്. പാക് യുദ്ധവിമാനങ്ങള്‍ ശ്രീനഗറില്‍ എത്തിയതായി പ്രതിരോധമന്ത്രാലയവും സ്ഥിരീകരിച്ചു കഴിഞ്ഞു. ഇന്ത്യയ്ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് അഭേദ്യമായ മതില്‍' എന്ന് അര്‍ഥം വരുന്ന ഓപ്പറേഷന് ‘ബുര്യാന്‍ ഉള്‍ മറൂസ്’ എന്നാണ് പാകിസ്ഥാന്‍ പേരിട്ടിരിക്കുന്നത്.

പ്രത്യാക്രമണത്തില്‍ പാക്കിസ്ഥാനിലെ നാല് എയര്‍ബേസുകള്‍ ഇന്ത്യ ആക്രമിച്ചു. ആക്രമണം പാക് സൈന്യം സ്ഥിരീകരിച്ചെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്ലാമാബാദിലും ലഹോറിലുമടക്കം ആറിടങ്ങളില്‍ സ്ഫോടനം നടത്തി. നൂര്‍ ഖാന്‍, മുരിദ്, റഫീഖി എയര്‍ബേസുകളിലും ഇന്ത്യ മിസൈല്‍ ആക്രമണം നടത്തിയതായി പാക്ക് സൈന്യം. പാക്കിസ്ഥാന്‍ വ്യോമപാത പൂര്‍ണമായി അടച്ചു.

ENGLISH SUMMARY:

Pakistani shelling continues for the third consecutive day along the Line of Control in Jammu and Kashmir. Manorama News delivers a ground zero report from Rajouri, where the team narrowly escaped an explosion during live reporting. Intense visuals captured the shelling in real time, with repeated blasts echoing in the background. All members of the news crew are reported safe.