Image: Reuters

Image: Reuters

  • പാക്കിസ്ഥാന്‍ വീണ്ടും ആക്രമണത്തിന് തയ്യാറെടുക്കുന്നുവെന്ന് സൂചന
  • ചണ്ഡീഗഡില്‍ അപായ സൈറണ്‍ മുഴങ്ങുന്നു
  • ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം

സൈനിക തിരിച്ചടിക്ക് പിന്നാലെ പാക്കിസ്ഥാന് കടുത്ത സാമ്പത്തിക പ്രഹരമേല്‍പ്പിക്കാന്‍ ഇന്ത്യ. ഐഎംഎഫ് സഹായം റദ്ദാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും. ഐഎംഎഫിന്‍റെ ബോര്‍ഡ് യോഗം ഇന്ന് നടക്കാനിരിക്കെയാണ് ഇന്ത്യയുടെ നിര്‍ണായക നീക്കം. 10,000 കോടിയുടെ വായ്പ പാക്കിസ്ഥാന് ലഭിക്കുന്നത് തടയാനും ശ്രമം തുടരുകയാണ്. ഇതിന് പുറമെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്‍റെ ഗ്രേ ലിസ്റ്റില്‍ കൊണ്ടുവരാനും ഇന്ത്യ നീക്കം ആരംഭിച്ചു. കള്ളപ്പണം, തീവ്രവാദത്തിനുള്ള ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സംഘടനയാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ്. 

അതിനിടെ ഉധംപൂര്‍, സാംബ, ജമ്മു, അഖ്നൂര്‍, നഗ്രോട്ട, പഠാന്‍കോട്ട് മേഖലകള്‍ ലക്ഷ്യമിട്ടെത്തിയ പാക്കിസ്ഥാന്‍റെ 50 ഡ്രോണുകള്‍ ഇന്ത്യ തകര്‍ത്തു. L–70, SU–23 എംഎം, ഷില്‍ക്ക സിസ്റ്റങ്ങള്‍, നൂതന യുഎഎസ് ഉപകരണങ്ങള്‍ എന്നിവയും ഇന്ത്യ ഉപയോഗിച്ചു. നിയന്ത്രണരേഖയ്ക്ക് സമീപത്തെ പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യ തകര്‍ത്തു. ഇതിന്‍റെ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടു. ജമ്മുവും പഠാന്‍കോട്ട് വ്യോമതാവളവും ജയ്സല്‍മേറും സുരക്ഷിതമാണെന്ന് സൈന്യം അറിയിച്ചു. ജയ്സല്‍മേറില്‍ ഒട്ടേറെ ഇടങ്ങളില്‍ പാക് ഡ്രോണിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പുലര്‍ച്ചെ നാലരയ്ക്കും ജയ്സല്‍മേര്‍ ആക്രമിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചു. ജമ്മു, പഠാന്‍കോട്ട്, ഉധംപുര്‍ എന്നിവിടങ്ങളില്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം സൈന്യം തകര്‍ത്തു. 

ജമ്മുകശ്മീരിലും ലുധിയാനയിലുമുള്ള മലയാളികള്‍ ആശങ്കപ്പെടേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മലയാളികള്‍ക്കായി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. വിളിക്കേണ്ട നമ്പര്‍:  0471-2517500, 0471-2517600. നൂറ്റിയിരുപതോളം വിദ്യാര്‍ഥികളാണ് കശ്മീരിലുള്ളത്.  നിലവില്‍ വ്യോമ–റോഡ് ഗതാഗതം തടസപ്പെട്ട നിലയിലാണെന്നും അധികൃതരുടെ നിര്‍ദേശാനുസരണം ഹോസ്റ്റലുകളില്‍ കഴിയുകയാണെന്നും കശ്മീരിലുള്ള വിദ്യാര്‍ഥികള്‍ അറിയിച്ചു.ജമ്മു കശ്മീര്‍ സര്‍വകലാശാലയ്ക്ക് നേരെ പാക്കിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായും സൈന്യം സ്ഥിരീകരിച്ചു. അതിനിടെ ചണ്ഡീഗഡില്‍ അപായ സൈറനുകള്‍ മുഴങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

രാജ്യത്താകമാനം നിലവില്‍ 24 വിമാനത്താവളങ്ങള്‍ അടച്ചിട്ടുണ്ട്. ജമ്മുവിലെ ജനവാസകേന്ദ്രങ്ങളിലേക്ക് പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടു.  ഇതോടെ പാക് ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം 16 ആയി. കൊല്ലപ്പെട്ടവരില്‍ അഞ്ചുപേര്‍ കുട്ടികളാണ്.

ENGLISH SUMMARY:

Following military retaliation, India moves to block a ₹10,000 crore IMF loan to Pakistan and seeks its inclusion in the FATF grey list. The IMF board meets today as India aims to increase economic pressure on Pakistan over support for terrorism and cross-border aggression.