akash-missile

അതിര്‍ത്തിയില്‍ കൂടുതല്‍ ആകാശ് ആന്‍റി മിസൈലുകള്‍ വിന്യസിച്ച് ഇന്ത്യ. പഞ്ചാബിലും ജമ്മുവിലുമാണ് ആകാശ് മിസൈല്‍വിന്യാസം നടത്തിയത്. പാക്കിസ്ഥാന്‍റെ ചൈനീസ് നിര്‍മിത JF-17 യുദ്ധവിമാനം വീഴ്ത്തിയത് ആകാശ് എന്നാണ് ലഭിക്കുന്ന സൂചന.  ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണ് ആകാശ്. 

അതേസമയം പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ പാക് മിസൈല്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ചൈനീസ് ദീര്‍ഘദൂര എയര്‍ ടു എയര്‍ മിസൈല്‍ ആണ് ഈ മേഖലയില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയെ ആക്രമിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമം ഇന്നും വിജയകരമായിത്തന്നെ സൈന്യം പ്രതിരോധിച്ചു.  ജയ്സല്‍മേറും ചണ്ഡീഗഡും ആക്രമിക്കാനുള്ള ശ്രമമായിരുന്നു പാക്കിസ്ഥാന്‍ നടത്തിയത്. പഠാന്‍കോട്ട് വ്യോമതാവളവും ചണ്ഡീഗഡും ജയ്സല്‍മേറും കൂടുതല്‍ സുരക്ഷാവലയത്തിലാക്കിയിരിക്കുകയാണ്. 

അതിര്‍ത്തിയില്‍ പാക് ആക്രമണം രൂക്ഷമായ പശ്ചാത്തലത്തില്‍ ശ്രീനഗര്‍ ഉള്‍പ്പടെ പത്തിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തിവയ്ക്കുന്നുവെന്ന് ഇന്‍ഡിഗോ അറിയിച്ചു . ശ്രീനഗറിന് പുറമെ  ജമ്മു, അമൃത്​സര്‍, ലേ, ചണ്ഡീഗഡ്, ധരംശാല, ബിക്കാനീര്‍, ജോധ്പുര്‍, കിഷന്‍ഗഡ്, രാജ്കോട്ട് എന്നീ സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകളാണ് മേയ് 10 വരെ നിര്‍ത്തിവച്ചത്. അതേസമയം, ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. പ്രധാനമന്ത്രി വീണ്ടും രാഷ്ട്രപതിയെ കണ്ടേക്കും. സൈനികമേധാവികളുമായുള്ള  കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രധാനമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു.

ENGLISH SUMMARY:

India has deployed more Akash anti-aircraft missiles along the border. The Akash missile deployment was carried out in Punjab and Jammu. Reports suggest that it was the Akash missile that brought down Pakistan’s Chinese-made JF-17 fighter jet. Akash is an indigenously developed missile by India.