ഭീഷണിയും പ്രകോപനവും തുടര്‍ന്ന് പാക്കിസ്ഥാന്‍. 130 ആണവായുധങ്ങൾ കൈവശമുണ്ടെന്ന് പാക് മന്ത്രി ഹാനിഫ് അബ്ബാസി. വെള്ളത്തെ ആയുധമാക്കുന്നത് അംഗീകരിക്കനാകില്ലെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പ്രതികരിച്ചു. ഇസ്ലാമാബാദില്‍ വച്ച് ചൈനീസ് സ്ഥാനപതിയെ പാക് വിദേശകാര്യമന്ത്രി കണ്ടു.നിയന്ത്രണ രേഖയിലുടനീളം പാക് സൈന്യം വെടിവയ്പ് തുടരുകയാണ്.
ഇന്ത്യയെ വെല്ലുവിളിച്ചും വിരട്ടാന്‍ ശ്രമിച്ചുമാണ് പാക്കിസ്ഥാന്റെ മുന്നോട്ടുപോക്ക്. 130 ആണവായുധങ്ങള്‍ കൈവശമുണ്ടെന്നും സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയാൽ ഇന്ത്യ യുദ്ധത്തിന് തയാറായിരിക്കണമെന്നുമുള്ള തുറന്ന ഭീഷണിയാണ് പാക് മന്ത്രി ഹാനിഫ് അബ്ബാസി നടത്തിയത്. ഇറാനിലെ സ്ഫോടനത്തിന് പിന്നാലെ പ്രസിഡന്റ മസൂദ് പെസസ്കിയാനെ ഫോണിൽ വിളിച്ച പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സിന്ധുനദീജല പ്രശ്‌നം ഉന്നയിച്ചു. വെള്ളത്തെ ആയുധമാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാട് അറിയിച്ചു. ഇസ്ലാമാബാദില്‍ വച്ച് ചൈനീസ് സ്ഥാനപതിയെ കണ്ടും പാക് വിദേശകാര്യമന്ത്രി നിലപാട് ആവര്‍ത്തിച്ചു. ലീപ്പാ വാലി, ടുട്മാറി ഗലി, റാംപൂര്‍ സെക്ടര്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ മൂന്നാം ദിവസവും പാക് സൈന്യം വെടിയുതിര്‍ത്തു. ഇന്ത്യന്‍ സേന ശക്തമായ തിരിച്ചടി നല്‍കി. പഞ്ചാബിലെ ഫിറോസ്പൂര്‍ അതിര്‍ത്തിയില്‍ നിന്ന് പാക് റേഞ്ചേഴ്സ് പിടികൂടിയ ബിഎസ്എഫ് ജവാനെ നാല് ദിവസമായിട്ടും വിട്ടിട്ടില്ല. തുടര്‍ച്ചയായ ഫ്ലാഗ് മീറ്റിങ്ങിനും പാകിസ്ഥാന്‍ തയ്യാറല്ല. ഇന്ത്യയുടെ തിരിച്ചടി മുന്നില്‍ കണ്ട് ആരോഗ്യമേഖലക്ക് പാകിസ്ഥാന്‍ ജാഗ്രത നിര്‍ദേശം നല്‍കി. ഝലം വാലിയിൽ ആരോഗ്യ പ്രവർത്തരുടെ ലീവുകൾ ഹെൽത്ത് ഡയറക്ടറേറ്റ് റദ്ദാക്കി.സ്ഥലം മാറ്റങ്ങൾ മരപ്പിച്ചു. സർക്കാർ വാഹനങ്ങളുടെ സ്വകാര്യ ഉപയോഗം നിരോധിച്ചു. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഝലം വാലി, ലീപ്പാ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടിയും പാക് സര്‍ക്കാര്‍ ആരംഭിച്ചു. എന്നാല്‍ ഇന്ത്യ ഇതുവരെ സ്വീകരിച്ച നടപടികളെ തുടര്‍ന്ന് ജീവന്‍ രക്ഷാമരുന്നുകള്‍ക്ക് അടക്കം പാകിസ്ഥാന്‍ നെട്ടോട്ടമോടേണ്ട അവസ്ഥയാണെന്നാണ് വിലയിരുത്തല്‍.