manmohan-sigh-and-narendra-modi

രാജ്യത്തിന്‍റെ ഹൃദയത്തിന്‍റെ മറ്റൊരു മുറിവായി പഹല്‍ഗാം നീറുകയാണ്. അതിനിടെയാണ്  സുരക്ഷവീഴ്ച സമ്മതിച്ച് കേന്ദ്രസർക്കാർ രംഗത്തെത്തിയത്. ഇതിനിടയില്‍ സാമൂഹ്യമാധ്യമങ്ങളിലാകെ പ്രധാനമന്ത്രി നരേന്ദ്രേമോദിയുടെ പഴയ പ്രസംഗത്തിന്‍റെ വിഡിയോ പ്രചരിക്കുന്നത്. രാജ്യത്തേക്കുള്ള തീവ്രവാദികളുടെ കടന്നുകയറ്റത്തിനെതിരെ മുമ്പ് ​ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി നടത്തിയ പ്രസം​ഗമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. 2012ല്‍ നടത്തിയ പ്രസംഗത്തില്‍ അന്നത്തെ യുപിഎ സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ വിമര്‍ശനങ്ങളും കടുത്ത ചോദ്യങ്ങളും മോദി ഉയര്‍ത്തുന്നുണ്ട്. 

തീവ്രവാദികള്‍ക്കും നക്സല്‍വാദികള്‍ക്കും എവിടെ നിന്ന് ആയുധങ്ങള്‍ ലഭിക്കുന്നു, ബിഎസ്എഫ്, തീരദേശ സുരക്ഷ, നേവി എല്ലാം ഉണ്ടായിട്ടും വിദേശത്തുനിന്ന് തീവ്രവാദികള്‍ എങ്ങനെ രാജ്യത്തിനകത്ത്  കടക്കുന്നു തുടങ്ങിയ ചോദ്യങ്ങളാണ് മോദി ഉന്നയിക്കുന്നത്. തീവ്രവാദികള്‍ക്ക് ലഭിക്കുന്ന പണത്തിന്‍റെ ഉറവിടം കണ്ടെത്താനും അത് ഇല്ലാതാക്കാനും സര്‍ക്കാരിന് കഴിയില്ലേ എന്നും മോദി ചോദിക്കുന്നുണ്ട്. 

2014ലാണ് ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തി മോദി പ്രധാനമന്ത്രിയാകുന്നത്. മോദി പ്രധാനമന്ത്രിയായ ശേഷം പത്താൻകോട്ട്, ഉറി, പുൽവാമ അടക്കം നിരവധി ഭീകരാക്രമണങ്ങളാണ് രാജ്യത്ത് നടന്നത്. പഹല്‍ഗാം ആക്രമണത്തില്‍ 26പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ നിരവധിപേരാണ് മോദിയുടെ പഴയ പ്രസംഗം ഷെയര്‍ ചെയ്യുന്നത്. പലരും ഇതിന് തലക്കെട്ട് നല്‍കിയിരിക്കുന്നത് 'ഇതുകൊണ്ടാണ് ഞാന്‍ മോദിയെ ഇഷ്ടപ്പെടുന്നത് കാരണം അദ്ദേഹം അദ്ദേഹത്തോട് തന്നെ ചോദ്യങ്ങള്‍ ചോദിക്കുകയാണ്' എന്നാണ്. 

നരേന്ദ്രമോദിയുടെ വാക്കുകള്‍

തീവ്രവാദികള്‍ക്കും നക്സല്‍വാദികള്‍ക്കും എവിടെ നിന്ന് ആയുധങ്ങള്‍ ലഭിക്കുന്നു. അവര്‍ വിദേശമണ്ണില്‍ നിന്നല്ലേ വരുന്നത്. അതിര്‍ത്തികള്‍ പൂര്‍ണമായും നിങ്ങളുടെ ഉത്തരവാദിത്വത്തില്‍ അല്ലേ?.  നിങ്ങളുടെ ഉത്തരവാദിത്വത്തില്‍ ഉള്ളത് സുരക്ഷിതമാക്കു. വിദേശത്തുനിന്ന് തീവ്രവാദികളുടെ കയ്യില്‍ ആയുധങ്ങള്‍ ലഭിക്കുന്നത് തടയു. തീവ്രവാദികളുടെ കയ്യില്‍ ആയുധം എത്തുന്നു. പണം എത്തുന്നു. എല്ലാം ഹവാല വഴിയാണ്. മുഴുവന്‍ പണവിനിമയം സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലാണ്. ആര്‍.ബി.ഐയുടെ കൈകളിലാണ്. പ്രധാനമന്ത്രി ഇത്രയും  പോലും ചെയ്യാന്‍ പറ്റില്ലേ, ഈ പണം വിദേശത്തുനിന്നാണ് തിവ്രവാദികളുടെ കയ്യില്‍ എത്തുന്നത്. സിസ്റ്റം എല്ലാം നിങ്ങളുടെ കൈകളിലാണ്. ഇടയില്‍ ആരും ഇല്ല. എന്നിട്ടും എന്തുകൊണ്ട് നിങ്ങള്‍ക്ക് ഇത് തടയാനോ തീവ്രവാദികളെ പിടികൂടാനോ കഴിയുന്നില്ല. നിങ്ങള്‍ എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. തീവ്രവാദികള്‍ വരുന്നു ആക്രമിക്കുന്നു, രക്ഷപ്പെടുന്നു. പ്രധാനമന്ത്രി നിങ്ങള്‍ പറയു, ബിഎസ്എഫ്, തീരദേശ സുരക്ഷ, നേവി എല്ലാം നിങ്ങളുടെ കയ്യിലല്ലേ, എന്നിട്ടും വിദേശത്തുനിന്ന് തീവ്രവാദികള്‍ എങ്ങനെ ഉള്ളില്‍ കടക്കുന്നു.

ENGLISH SUMMARY:

A recent statement by Prime Minister Narendra Modi, made during his tenure as Gujarat Chief Minister, has gone viral on social media. The remarks, in which he criticized the UPA government and then-Prime Minister Manmohan Singh for their handling of terrorist infiltration into India, have sparked renewed discussions online.