ഫയല്‍ ചിത്രം
രാജ്യത്തെ സൂപ്പര്‍ വിഐപി ട്രെയിനുകളായ വന്ദേഭാരത് ട്രെയിനുകള്‍ ഗുരുതരമായ അപകട സാധ്യതാ വിഭാഗത്തില്‍പ്പെടുന്നതാണെന്ന് റെയില്‍വേയുടെ സുരക്ഷാ റിപ്പോര്‍ട്ട്. കന്നുകാലികള്‍ ഇടിച്ചാല്‍ പോലും വന്ദേഭാരത് ട്രെയിനുകള്‍ക്ക് സാരമായ ക്ഷതമേല്‍ക്കാമെന്നും ഇത് ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമായേക്കാമെന്നുമാണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെ റെയിൽവേ സുരക്ഷാ കമ്മിഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സാധാരണ ട്രെയിനുകളുടെ ലോക്കോമോട്ടീവുകളേക്കാള്‍ ഭാരം കുറഞ്ഞവയാണ് വന്ദേഭാരത് ട്രെയിനുകളുടെ ലീഡിങ് കോച്ചുകള്‍. എന്തെങ്കിലും തടസങ്ങളില്‍ ചെന്നിടിക്കുന്നതും കന്നുകാലികളെ ഇടിക്കുന്നതും വേഗത്തില്‍ സഞ്ചരിക്കുന്ന വന്ദേഭാരത് ട്രെയിനുകള്‍ക്ക് വലിയ അപകടം ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ദിഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
സുരക്ഷയ്ക്ക് വേണം ആര്‍പിഎഫ്
അതിവേഗ ട്രെയിനുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് റെയിൽവേ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ചും റിപ്പോര്‍ട്ടിലുണ്ട്. മനുഷ്യരും കന്നുകാലികളും ട്രാക്കിലേക്ക് കടക്കുന്നത് തടയാൻ വേലികൾ ഉറപ്പാക്കാനാണ് പ്രധാന നിര്‍ദ്ദേശം. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ സർവീസ് നടത്തുന്ന റൂട്ടുകളില്‍ ലെവൽ ക്രോസിങ് ഗേറ്റുകൾ ഒഴിവാക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
സ്ഥിരമായി കന്നുകാലികള്‍ ട്രാക്കിലേക്ക് കടക്കുന്ന ഇടങ്ങള്‍ കണ്ടെത്തുകയും ഇവിടെ ആര്‍പിഎഫ് ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തുകയും പെട്രോളിങും വേണം. കര്‍ഷകര്‍ക്ക് സഞ്ചരിക്കാന്‍ സബ്‍വേ ഒരുക്കണമെന്നുമാണ് നിര്‍ദ്ദേശങ്ങള്‍.
ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ-സ്പീഡ് ട്രെയിനുകളായ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ റേക്കുകൾ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലും കപൂർത്തലയിലെയും റായ്ബറേലിയിലെയും കോച്ച് ഫാക്ടറികളിലുമാണ് നിര്‍മിക്കുന്നത്. 2024 ഡിസംബർ വരെയുള്ള കണക്ക് പ്രകാരം രാജ്യത്താകെ 136 വന്ദേഭാരത് ട്രെയിൻ സർവീസുകൾ ഓടുന്നുണ്ട്. ദീർഘദൂര യാത്രകൾക്കുള്ള പുതിയ സ്ലീപ്പർ ക്ലാസ് സര്‍വീസ് ആരംഭിക്കാനിരിക്കുകയാണ് റെയില്‍വെ. വന്ദേഭാരത് എക്സ്പ്രസ് ആരംഭിച്ചതിനുശേഷം ലീഡിങ് കോച്ചില്‍ പശുക്കള്‍ ഇടിച്ച് കേടുപാടുകളുണ്ടായ സംഭവിച്ച നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്.