വാൽപ്പാറയിലെ ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്ന അപ്പ് ആൻഡ് ഡൗൺ എന്ന് വിളിപ്പേരുള്ള കൊമ്പനെ കാട്ടിലേക്ക് തുരത്താൻ തമിഴ്നാട് വനം വകുപ്പ് ശ്രമം തുടങ്ങി. തേയിലത്തോട്ടങ്ങളിലും തൊഴിലാളികളുടെ ലയങ്ങളോട് ചേർന്നും വ്യാപക നാശം വരുത്തിയ കൊമ്പൻ നഗരത്തിനോട് ചേർന്നുള്ള പുതുത്തോട്ടം എസ്റ്റേറ്റിലാണ് നിലയുറപ്പിച്ചിട്ടുള്ളത്. റോഡിലേക്ക് കയറിയാൽ വിനോദ സഞ്ചാരികൾക്ക് ഉൾപ്പെടെ ഭീഷണിയാവുന്ന സാഹചര്യത്തിൽ കൊമ്പനെ ആർ.ആർ.ടി സംഘം നിരീക്ഷിക്കുകയാണ്.
കാടിറങ്ങി വരുന്നവർ നാട് കൈയടക്കുമ്പോൾ വാൽപ്പാറയിലെ തോട്ടം തൊഴിലാളികളാണ് ആശങ്കയിലാവുന്നത്. കൊമ്പുകളുടെ ഏറ്റക്കുറച്ചിൽ കാരണം അപ്പ് ആൻഡ് ഡൗൺ എന്ന് വിളിപ്പേര് കിട്ടിയ കൊമ്പൻ നാട്ടിലിറങ്ങിയാൽ ശൗര്യക്കാരനാണ്. അപ്രതീക്ഷിതമായി തേയില തോട്ടത്തിലെത്തും. ലയങ്ങളോട് ചേർന്നെത്തിയാൽ തൊഴിലാളികൾ കരുതി വച്ചതെല്ലാം തച്ച് തകർക്കും. ഇതിനിടയിലാണ് നഗരത്തിനോട് ചേർന്ന് ഒറ്റയാനെത്തിയത് ആശക കൂട്ടുന്നത്. വനപാലകർ തുരത്തിയാലും കുറച്ച് സമയം വനത്തിലേക്ക് മാറിയ ശേഷം വീണ്ടും ജനവാസ മേഖയിലേക്ക് എത്തുകയാണ് അപ്പ് ആൻഡ് ഡൗൺ എന്ന ഒറ്റയാൻ. ആർ.ആർ.ടി സംഘത്തിന്‍റെ പ്രത്യേക നിരീക്ഷണം തുടരുമെന്ന വനം വകുപ്പിന്‍റെ ഉറപ്പ് മാത്രമാണ് തോട്ടം തൊഴിലാളികൾക്കുള്ള പ്രതിരോധം. വാൽപ്പാറയിൽ ഇരുപത് ദിവസത്തിനിടെ ഒരു തോട്ടം തൊഴിലാളിയും വിനോദ സഞ്ചാരിയും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഈ ഭീതി നിലനിൽക്കുന്നതിനിടെയാണ് കാട് വിട്ട് നാട്ടിലേക്കിറങ്ങുന്ന കൊമ്പൻമാരുടെ എണ്ണവും കൂടുന്നത്. മൂന്ന് ദിവസം മുൻപ് രാത്രിയിൽ രണ്ടിടങ്ങളിൽ പുലിയെ കണ്ടതും വാൽപ്പാറക്കാരുടെ ഉറക്കം കെടുത്തുകയാണ്. മാനാമ്പിള്ളി റേഞ്ചിൽ മാത്രം ചുരുങ്ങിയ കാലയളവിൽ മൂന്ന് ആനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയതും ജനവാസ മേഖലയിലെ കാട്ടാന സാന്നിധ്യത്തിന്‍റെ തോത് കൂടുതലാണെന്ന് തെളിയിക്കുന്നതാണ്.